മെക്സിക്കൻ രൂപതയായ ത്ലാക്സ്കാലയിലെ നിത്യാരാധന ചാപ്പലില്‍ നിന്ന് അക്രമികള്‍ തിരുവോസ്തി മോഷ്ടിച്ചു

 
Osthi

ത്ലാക്സ്കാല: മെക്സിക്കൻ രൂപതയായ ത്ലാക്സ്കാലയിലെ നിത്യാരാധന ചാപ്പലില്‍ നിന്ന് അക്രമികള്‍ തിരുവോസ്തി മോഷ്ടിച്ചു. ഇക്കഴിഞ്ഞ ദുഃഖശനിയാഴ്ച ദിവ്യകാരുണ്യ ആരാധനാലയത്തിൽ അതിക്രമിച്ചു കയറിയ സംഘം അവിടെയുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരിന്നു. സാൻ ലൂക്കാസ് കുവാഹ്തെലുൽപാൻ പട്ടണത്തിലെ ദിവ്യകാരുണ്യ ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുസ്തോതിയില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തികള്‍ കടത്തിക്കൊണ്ടുപോയത്.

സംഭവത്തെ അപലപിക്കുകയാണെന്ന് ബിഷപ്പ് ജൂലിയോ സി. സാൽസിഡോ അക്വിനോ പറഞ്ഞു. ഈ സംഭവങ്ങൾ നമ്മെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു, കാരണം കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ, തിരുവോസ്തി മോഷണം ഏറ്റവും ഗുരുതരമായ ഒന്നാണ്. ഈ പാപം ചെയ്യുന്നവർ ക്രൈസ്തവരെങ്കില്‍ സഭാഭ്രഷ്ടിന് വിധേയരാകുകയാണ്. അതിക്രമത്തിന് ഇരയായവര്‍ക്കും അവരുടെ ജീവനും ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുർബാന മോഷ്ടിച്ച ആളുകൾക്കുവേണ്ടി തീവ്രമായി പ്രാർത്ഥിക്കാനും ബിഷപ്പ് സാൽസിഡോ ആഹ്വാനം ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ അദ്ദേഹം ആഹ്വാനം നല്‍കി. അതേസമയം പാപ പരിഹാരാര്‍ത്ഥം ഏപ്രിൽ 11 ശനിയാഴ്ച, സാൻ ലൂക്കാസ് കുവോഹ്തെലുൽപാൻ പള്ളിയിൽ പ്രായശ്ചിത്ത പരിഹാര തിരുക്കര്‍മ്മം നടത്തുമെന്നും ബിഷപ്പ് അറിയിച്ചു.

Tags

Share this story

From Around the Web