പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 
ed

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജാമ്യത്തിനായി 13 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കും. അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്നും കോടതിയോട് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികളുടെ നിലപാട് കൂടി അറിഞ്ഞശേഷം ആയിരിക്കും കോടതി ജാമ്യാപേക്ഷയില്‍ ഉത്തരവ് പറയുക.

ടി വീണ പ്രതിയായ സിഎംആര്‍എല്‍ എക്‌സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതേസമയം ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാംകുമാര്‍ വി എം ഇതു സംബബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Tags

Share this story

From Around the Web