'ദിവസാവസാനം അക്കൗണ്ടില്‍ ഒന്നുമുണ്ടാകരുത്''; പാവങ്ങളെ സ്‌നേഹിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പഠിപ്പിച്ച പാഠം

 
francis papa



വത്തിക്കാന്‍ സിറ്റി:  ദരിദ്രരോടൊപ്പം ജീവിക്കണമെന്നും എല്ലാം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതായതിനാല്‍ ദിവസത്തിന്റെ അവസാനം ബാങ്ക് അക്കൗണ്ടില്‍ ഒന്നുമുണ്ടാകരുതെന്നും ഫ്രാന്‍സിസ് പാപ്പ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി കര്‍ദിനാള്‍ കൊണ്‍റാഡ് ക്രജേവസ്‌കി. 

വത്തിക്കാന്‍ ചാരിറ്റി ഓഫീസിന്റെ തലവനെന്ന നിലയില്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ചപ്പോഴാണ് ഫ്രാന്‍സിസ് പാപ്പ  ഈ കാര്യങ്ങള്‍ പറഞ്ഞതെന്ന്  പേപ്പല്‍ അല്‍മണറായിരുന്ന കര്‍ദിനാള്‍ പറഞ്ഞു. 

ലോഡ്സ് അതിരൂപതയുടെ അധ്യക്ഷനായി നിയമിതനായതിനെ തുടര്‍ന്ന് പേപ്പല്‍ അല്‍മണര്‍ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വത്തിക്കാന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

ഓഫീസില്‍ തന്നെ ഇരിക്കാതെ വത്തിക്കാനില്‍ നിന്ന് പുറത്തു പോകണമെന്ന് പാപ്പ പറഞ്ഞതായി കര്‍ദിനാള്‍ അനുസ്മരിച്ചു.  'എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കില്‍ കര്‍ത്താവിനോട് ചോദിക്കുക. എന്റെ സ്ഥാനത്ത് അങ്ങായിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്ന് ചോദിക്കുക,' ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ഈ വാക്കുകള്‍  താന്‍ ഒരിക്കലും മറക്കില്ല എന്ന് കര്‍ദിനാള്‍ പറഞ്ഞു.

പേപ്പല്‍ അല്‍മണര്‍ എന്ന ചുമതല വഹിച്ചപ്പോള്‍ പത്തോളം തവണ യുദ്ധത്തിന്റെ നടുവിലായിരുന്ന ഉക്രെയ്നിലേക്ക് കര്‍ദിനാള്‍ നേരിട്ട് സഹായമെത്തിച്ചിരുന്നു. പലപ്പോഴും സാധനസാമഗ്രികള്‍ അടങ്ങുന്ന വാഹനം കര്‍ദിനാള്‍ ഒറ്റയ്ക്കാണ് വത്തിക്കാനില്‍ നിന്ന് ഉക്രെയ്നിലേക്ക് ഡ്രൈവ് ചെയ്തിരുന്നത്.

സ്വദേശമായ പോളണ്ടിലെ ലോഡ്സ് അതിരൂപതയുടെ മെട്രോപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ്പായാണ് കര്‍ദിനാള്‍ ക്രജേവസ്‌കിയുടെ പുതിയ നിയമനം. 

ലിയോ 14-ാമന്‍ പാപ്പ ഭരമേല്‍പ്പിച്ച പുതിയ ദൗത്യം താന്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് 28 വര്‍ഷമായി വിവിധ മാര്‍പാപ്പമാരുടെ കീഴില്‍ വത്തിക്കാനില്‍ സേവനം ചെയ്തുവരികയായിരുന്ന കര്‍ദിനാള്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web