കെനിയയിലെ ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടുത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു; 74 പേർക്ക് പരിക്ക്
കെനിയയിലെ ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടുത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. രാജ്യതലസ്ഥാനമായ നെയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ‘ഉതുമിഷ ഗേൾസ് സ്കൂളിലാണ്’ (Utumishi Girls school) ദാരുണമായ സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ 74 വിദ്യാർഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തമെന്ന് കെനിയൻ റെഡ് ക്രോസും പൊലീസും വ്യക്തമാക്കി.
പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് (ജി.എം.ടി. ബുധനാഴ്ച രാത്രി 10:00) ഇരുനൂറിലധികം കുട്ടികൾ താമസിച്ചിരുന്ന ഡോർമിറ്ററി ബ്ലോക്കിൽ തീപിടുത്തമുണ്ടായത്. തീ പടർന്നതോടെ പരിഭ്രാന്തരായ കുട്ടികളിൽ ചിലർ ഡോർമിറ്ററിയുടെ മുകൾ നിലയിൽ നിന്നും താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഇത്തരത്തിൽ ചാടിയവർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ചില കുട്ടികൾ സമീപപ്രദേശങ്ങളിലേക്ക് ഓടിപ്പോയതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമാൻഡർ മസൂദ് മ്വിൻയി അറിയിച്ചു. “വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സാഹചര്യമാണിത്. ആഘാതം കാരണം രാത്രിയിൽ ഓടിപ്പോയ കുട്ടികളെ കണ്ടെത്താൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ പ്രദേശം മുഴുവൻ പരിശോധിച്ചുവരികയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തെത്തുടർന്ന് സ്കൂൾ പരിസരം പൊലീസ് പൂർണ്ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. മാതാപിതാക്കളെ മാത്രമാണ് ഇപ്പോൾ ഉള്ളിലേക്ക് കടത്തിവിടുന്നത്. അപകടസ്ഥലത്ത് കെനിയൻ റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള അടിയന്തിര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം, തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു. കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ തീപിടുത്തങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോർമിറ്ററികളിലെ അമിതമായ തിരക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയുമാണ് പലപ്പോഴും ഇത്തരം വൻ ദുരന്തങ്ങൾക്ക് കാരണമാകാറുള്ളത്.