സുവിശേഷം പ്രസംഗിക്കുന്നതിനിടെ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസിയെ അനുസ്മരിച്ച് അസീറിയന്‍ സഭ

 
ASSERIYAN SABHA


ലണ്ടന്‍/ പാരീസ്: ഇസ്ലാമിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാഖില്‍ നിന്ന് പലായനം ചെയ്ത് ഫ്രാന്‍സിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിടെ കുത്തേറ്റു മരിച്ച സംഭവത്തെ അപലപിച്ച് അസീറിയന്‍ സഭ.


 സെപ്റ്റംബര്‍ 10ന് വൈകുന്നേരം തെക്കന്‍ ഫ്രാന്‍സിലെ ലിയോണില്‍ കൊല്ലപ്പെട്ട അഷുര്‍ സര്‍നയ എന്ന ക്രൈസ്തവ വിശ്വാസിയെ അനുസ്മരിച്ചാണ് ലണ്ടനിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും അസീറിയന്‍ ബിഷപ്പ് മാര്‍ അവ്രഹാം യൂഖാനിസ് രംഗത്ത് വന്നത്. 


സുവിശേഷം പ്രസംഗിക്കുന്നതിനും നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്‍കുന്നതിനും വേണ്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു ബിഷപ്പ് അനുസ്മരിച്ചു.

ക്രിസ്തുവിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സാക്ഷ്യത്തെ ഞങ്ങള്‍ ആദരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ നിത്യമായ ആലിംഗനത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന് വിശ്രമം ലഭിക്കാനും, അമ്മയ്ക്കും കുടുംബത്തിനും ആശ്വാസം നല്‍കാനും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ അക്രമത്തിന് സ്ഥാനമില്ല. 


വിശ്വാസത്തിന്റെ വ്യത്യാസങ്ങള്‍ എന്തുതന്നെയായാലും, സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ച് ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. 

മതത്തിന്റെ പേരില്‍ ഒരു ജീവന്‍ എടുക്കുന്നത് ദൈവത്തിനും മനുഷ്യത്വത്തിനും എതിരായ അപമാനമാണെന്നും ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു.


2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അസീറിയന്‍ ക്രൈസ്തവ വിശ്വാസിയായ അഷുര്‍ സര്‍നയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. വൈകുന്നേരങ്ങളില്‍ ടിക് ടോക്കില്‍ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വീഡിയോകളില്‍ സുവിശേഷപ്രഘോഷണവും പതിവായിരിന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സുവിശേഷപ്രഘോഷണത്തില്‍ വിറളിപൂണ്ട ഇസ്ലാം മതസ്ഥര്‍ ഭീഷണി മുഴക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തിരിന്നു. 

വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കില്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ അജ്ഞാതര്‍ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയത്. പിന്നില്‍ തീവ്ര ഇസ്‌ളാമിക നിലപാടുള്ളവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Tags

Share this story

From Around the Web