2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്: തിരുത്താതെ എൽഡിഎഫിന് മറികടക്കുക എളുപ്പമല്ല . നിലമ്പൂരിലെ സൂചനകൾ നൽകുന്നതും അത് തന്നെ

വിമര്‍ശനങ്ങള്‍ക്കും വീഴ്ചകള്‍ക്കും വികസനം എന്ന ഒറ്റമൂലി ചികിത്സയിലായിരുന്നു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഉറപ്പും ആത്മവിശ്വാസവുo. ആ ആത്മവിശ്വാസത്തിലാണ് നിലമ്പൂരുകാർ അവിശ്വാസം രേഖപ്പെടുത്തിയത്. എന്ത് ചെയ്താലും സഹിക്കാനും ക്ഷമിക്കാനുമുള്ള ലൈസന്‍സല്ല വികസനം എന്ന് ജനം ഭൂരിപക്ഷത്തിന്റെ കണക്കുവെച്ച് അടിവരയിടുന്നു. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് എന്ന സിനിമാ ഡയലോഗ് മാത്രം മതി ഈ ഫലത്തിന്റെ കാരണം കണ്ടെത്താന്‍. അന്‍വറും ജനവും പറയുന്നത് അത് തന്നെ.പല കാരണങ്ങള്‍ കൊണ്ട് നിലമ്പൂരിലെ വന്‍ തോല്‍വി എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത തിരിച്ചടിയാണ്. രണ്ടാം പിണറായി സർക്കാരിൽ മുന്നണി സെറ്റിംഗ് സീറ്റിൽ തോൽക്കുന്നതും ഇതാദ്യമാണ് . അതും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും നിയമസഭ തെരഞ്ഞെടുപ്പിന്റെയും പടിവാതിക്കൽ വച്ച് .തുടര്‍ഭരണ ഇന്നിങ്‌സിന് ഓപ്പണിങ്ങായി നിലമ്പൂരിനെ എല്‍ഡിഎഫ് കണ്ടപ്പോള്‍ അതിലെ ആദ്യ വിക്കറ്റാണ് യുഡിഎഫ് വീഴ്ത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പാലാ പോലും എൽഡിഎഫ് പിടിച്ചെടുത്ത വിജയഭേരി ഉണ്ടായിരുന്നു. ആ സമയം ആകെ കൈവിട്ടത് അരൂർ മാത്രം. അതേസമയം വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് മേല്‍കൈ നേടി. യുഡിഎഫിന്റെ ഉറച്ച സീറ്റായ എറണാകുളത്തെ ഭൂരിപക്ഷം കുറയ്ക്കാനും ആയി .രണ്ടാം ടേമില്‍ പക്ഷേ കാര്യങ്ങള്‍ കൈവിട്ടു.
കറുപ്പിനോടുള്ള കലിപ്പും, നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി എന്ന ആക്ഷേപം, പൂരം കലക്കല്‍ എഡിജിപി അജിത് കുമാറിന്റെ ദുരൂഹമായ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, പി.പി ദിവ്യയുടെ അധികാരഗര്‍വ്, നവകേരള യാത്രയും രക്ഷാപ്രവർത്തനവും മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും അങ്ങനെ രണ്ടാം ടൈമിൽ വിവാദങ്ങൾക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു.
തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്ന് പറഞ്ഞ് തുടങ്ങിയ എം.വി ഗോവിന്ദന്‍ നിലമ്പൂര്‍ വോട്ടെടുപ്പിന് തലേന്ന അറിഞ്ഞുകൊണ്ട് നടത്തിയ വെളിപ്പെടുത്തല്‍ തിരുത്തൽ പട്ടികയിൽ പെടുമോ എന്നറിയില്ല.ഇപിയെ തിരുത്തുകയും മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാനും കഴിഞ്ഞ തിരുത്തല്‍ തുടരുമോ. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി വന്നതും സിപിഎമ്മിൽ അത്യപൂർവ്വ കാഴ്ചയായി .ഒരുവശത്ത് നഷ്ടപ്പെട്ട് പോയ ഹൈന്ദവ-കേഡര്‍ വോട്ടുകള്‍ തിരിച്ചുപിടിക്കണം.
മറുവശത്ത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കണം. ഇത് രണ്ടും കൂടി എങ്ങനെ എന്നത് പിണറായിക്കും സിപിഎമ്മിനും ഒരുപോലെ പ്രധാനമാണ്. 2026 ന്റെ ഭാവിയും അത് നിശ്ചയിക്കും. അതിനായി പയറ്റി അജണ്ട ഇതുവരെ ഏശിയില്ല എന്നതും നിലമ്പൂര്‍ കടക്കുമ്പോഴും വ്യക്തം.