ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍, ലെബനോന്റെ പ്രസിഡന്റ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദര്‍ശിച്ചു

 
lebanon

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡന്റ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ചയാണ് ലെയോ പതിനാലാമന്‍ പാപ്പായും ലെബനോന്‍ പ്രസിഡന്റ് ജോസഫ് ഔണും തമ്മില്‍ കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് വ്യക്തമാക്കി. 


ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയും, തിരിച്ചടിക്കാന്‍ ഇറാന്‍ ഡ്രോണുകള്‍ വിക്ഷേപിക്കുകയും ചെയ്ത ആക്രമണങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

വത്തിക്കാനും ലെബനോനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലും ലെബനോന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭ വഹിക്കുന്ന പരമ്പരാഗതവും നിരന്തരവുമായ പങ്കിലുമുള്ള സംതൃപ്തി കൂടിക്കാഴ്ചാവേളയില്‍ തെളിഞ്ഞു നിന്നു. ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ലെബനീസ് വിശുദ്ധനായ ചാര്‍ബലിന്റെ ശില്‍പമാണിതെന്ന് പ്രസിഡന്റിന്റെ ഭാര്യ നെഹ്‌മത് പാപ്പയോട് വിശദീകരിച്ചപ്പോള്‍, പെറുവിലെ തന്റെ മുന്‍ രൂപതയായ ചിക്ലായോയിലെ ലെബനീസ് കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധനോടുള്ള ഭക്തി ലെയോ പാപ്പ അനുസ്മരിച്ചു.


പാപ്പയുമായുള്ള സൗഹൃദ സംഭാഷണനാന്തരം പ്രസിഡന്റ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ മിറൊസ്ലാവ് വച്ചോവ്‌സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. 


മദ്ധ്യപൂര്‍വ്വദേശത്താകമാനം സമാധാനം ഊട്ടിവളര്‍ത്തേണ്ടതിന്റെ അടിയന്തിരാവശ്യകതയും ഇരുവിഭാഗവും എടുത്തുകാട്ടി. വിശ്വാസങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്തിത്വത്തിന്റെയും വികസന പ്രോത്സാഹനത്തിന്റെയും ആദര്‍ശങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച പ്രാപ്തമാക്കുമെന്നും ലെബനോന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web