ജീവനുവേണ്ടി നിലകൊണ്ടതിന് അറസ്റ്റ്; എഴ് മക്കളുടെ പിതാവിന് ഒരു മില്യനിലധികം നഷ്ടപരിഹാരം
ഫിലാഡല്‍ഫിയ/യുഎസ്എ: കത്തോലിക്ക വിശ്വാസിയും പ്രോ-ലൈഫ് പ്രവര്‍ത്തകനുമായ മാര്‍ക്ക് ഹൗക്കിനെ അന്യായമായി അറസ്റ്റ് ചെയ്ത് സംഭവത്തില്‍ നഷ്ടപരിഹാരമായി ഒരു മില്യനിലധികം ഡോളം നഷ്ടപരിഹാരം നല്‍കാന്‍ ധാരണയിലെത്തി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്.
ഗര്‍ഭഛിദ്ര കേന്ദ്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ തന്റെ 12 വയസുകാരനായ മകനെ അക്രമിക്കാന്‍ ശ്രമിച്ച വോളന്റിയറെ തടഞ്ഞതായിരുന്നു അദ്ദേഹം ചെയ്ത ‘കുറ്റം’.
2022 സെപ്റ്റംബറില്‍ ഭാര്യയും ഏഴ് മക്കളും നോക്കിനില്‍ക്കെ തോക്കേന്തിയ 20 എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഒരു പുലര്‍ച്ചെ മാര്‍ക്ക് ഹൗക്കിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ പരിസരത്ത് പ്രതിഷേധങ്ങളും പ്രാത്ഥനയും തടയുന്ന ‘ഫേസ് ആക്ട്’ ലംഘിച്ചു എന്നാരോപിച്ച് 11 വര്‍ഷം വരെ തടവുശിക്ഷയും മൂന്നര ലക്ഷം ഡോളര്‍ ഫൈനും ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. എന്നാല്‍ 2023 ജനുവരിയില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
കുറ്റമുക്തനാക്കപ്പെട്ടെങ്കിലും തന്റെ വിശ്വാസത്തിനും ജീവന്റെ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ മാര്‍ക്ക് ഹൗക്കിന് സഹിക്കേണ്ടി വന്നത് നിരവധി നഷ്ടങ്ങളാണ്. ഭരണകൂടത്തിന്റെ ഈ വേട്ടയാടല്‍ മൂലം ഹൗക്കിന്റെ കുടുംബത്തിന് വലിയ ആഘാതമാണ് നേരിടേണ്ടി വന്നത്.
റെയ്ഡിന് ശേഷമുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം അദ്ദേഹത്തിന്റെ ഭാര്യ റയാന്‍ മേരിക്ക് മൂന്ന് തവണ ഗര്‍ഭഛിദ്രം സംഭവിച്ചു. കുട്ടികള്‍ ഭയവും ഉത്ക്കണ്ഠയും മൂലം ഉറക്കമില്ലാത്ത രാത്രികള്‍ തള്ളിനീക്കി.
ഈ പശ്ചാത്തലത്തിലാണ് ഹൗക്ക് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.
ഹൗക്ക് നേടിയ വിജയം ഓരോ അമേരിക്കന്‍ പൗരന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ വിജയമാണെന്ന് ’40 ഡേയ്‌സ് ഫോര്‍-ലൈഫ്’ എന്ന പ്രോ-ലൈഫ് മുന്നേറ്റത്തിന്റെ പ്രസിഡന്റ് ഷോണ്‍ കാര്‍ണി പ്രതികരിച്ചു.