നൈജറില്‍ സൈനിക താവളം ആക്രമിച്ച് ആയുധധാരികള്‍. 34 സൈനികര്‍ കൊല്ലപ്പെട്ടു

 
niger attack


നയാമെ: നൈജറില്‍ സൈനിക താവളം ആക്രമിച്ച് മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ആയുധധാരികള്‍. 34 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

 വ്യാഴാഴ്ചയാണ് തോക്ക് ധാരികളായ ഇരുനൂറിലേറെ പേര്‍ മോട്ടോര്‍ ബൈക്കുകളില്‍ നൈജറിലെ പശ്ചിമ നഗരമായ ബാനിബാംഗൗവിലെ സൈനിക താവളം ആക്രമിച്ചത്. 14 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി തീവ്രവവാദികള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് നൈജര്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.


2023ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറെ പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതിന് പിന്നാലെ രാജ്യത്ത് പെരുകുന്ന തീവ്രവാദ ശ്രമങ്ങള്‍ ചെറുക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന സൈന്യം വീണ്ടും സമ്മര്‍ദ്ദത്തിലാവുന്നതാണ് നിലവിലെ ആക്രമണം. 

തികച്ചും ഭീരുത്വപരമായ ആക്രമണമാണ് നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. എട്ട് വാഹനങ്ങളിലും 200 മോട്ടോര്‍ ബൈക്കുകളിലുമാണ് അക്രമികളെത്തിയത്. അക്രമികളെ കണ്ടെത്താനായി ബാനിബാംഗൗവില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈന്യം വിശദമാക്കി.

മാലി, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നഗരത്തിലാണ് ആക്രമണം ഉണ്ടായത്. ജിഹാദി ഗ്രൂപ്പുകളും ഇസ്ലാമിക തീവ്രവാദവും സജീവമായ മേഖലയാണ് ഇത്. സൈനിക ജണ്ടകളാണ് നൈജറിലും മാലിയിലും ഭരണ ചുമതലയിലുള്ളത്. അടുത്തിടെയായി ശക്തമായ ഇസ്ലാമിക തീവ്രവാദ ആക്രമണം ചെറുക്കാന്‍ സൈന്യം മേഖലയില്‍ പരാജയപ്പെട്ടിട്ടുമുണ്ട്.


 ബോക്കോ ഹറാം തീവ്രവാദികളും നൈജറില്‍ സജീവമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സൈനിക ഭരണമാണ് നൈജറിലുള്ളത്. ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയിരുന്ന ഫ്രാന്‍സ്, അമേരിക്കന്‍ സൈനിക സഹായം നൈജറിലെ സേന ഉപേക്ഷിച്ചിരുന്നു.

Tags

Share this story

From Around the Web