അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച, രണ്ട് ദിവസം ലോഡ്ജിൽ കഴിഞ്ഞു, സഹായികൾക്കായി തിരച്ചിൽ ഊർജിതം
അർജുൻ ആയങ്കി ബുധനാഴ്ച കണ്ണൂരിലെത്തിയതായി പൊലീസ് കണ്ടെത്തി. തളിപ്പറമ്പിലെ ഒരു ലോഡ്ജിലാണ് ഇയാൾ രണ്ടുദിവസം തങ്ങിയത്. ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് പ്രണവ്, ബന്ധു കുട്ടൻ എന്നിവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഇതുസംബന്ധിച്ച കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന ജില്ലാ കളക്ടർക്ക് കൈമാറും. റിപ്പോർട്ടിൽ ജില്ലാ കളക്ടറാണ് അന്തിമ തീരുമാനം എടുക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് കർശനമായി തുടരുകയാണ്. ഗുണ്ടകളുടെ നിരീക്ഷണത്തിനൊപ്പം അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗുണ്ടകൾക്കെതിരായ നീക്കങ്ങളുടെ വിശദാംശങ്ങൾ ഓരോ ദിവസവും പരസ്യപ്പെടുത്തേണ്ടതില്ലെന്നും രഹസ്യമായി നടപടികൾ സ്വീകരിക്കണമെന്നുമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. ജില്ലയിലെ പൊലീസ് മേധാവിമാർക്കാണ് ഈ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.