സമുദായത്തിന്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 
KALLARAGATTUU

അരുവിത്തുറ: സമുദായത്തിന്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 

സീറോ മലബാര്‍ സഭ  സമുദായ ശക്തീകരണ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി പാലാ രൂപതയിലെ മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ച് അരുവിത്തുറ ദേവാലയാങ്കണത്തില്‍ നടന്ന സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായം ദുര്‍ബലപ്പെട്ടു എന്ന തിരിച്ചറിവില്‍ നിന്നാണ് സീറോ മലബാര്‍ സഭ 2026 സമുദായ ശക്തീകരണ  വര്‍ഷമായി ആചരിക്കുന്നത്. ആരാധനയും സാമൂഹിക മേഖലകളും സമുദായ ശക്തീകരണത്തിന്റെ ഒഴിവാക്കാന്‍ ആകാത്ത  മുഖങ്ങളാണ്. 

നാടിനും സഭയ്ക്കും യഹൂദ പശ്ചാത്തലമുള്ള മാര്‍ത്തോമ്മാ നസ്രാണികള്‍ ഒന്നാം നൂറ്റാണ്ടു മുതല്‍ വലിയ സംഭാവനകള്‍ നല്‍കിയ വരാണ്. 

അരുവിത്തുറ പോലെ ആദ്യ നൂറ്റാണ്ടു മുതല്‍ സുറിയാനിത്തം കാത്തുസൂക്ഷിച്ച ദേശങ്ങള്‍ അതിന്റെ ചരിത്ര ദൗത്യം തലമുറകളിലൂടെ തുടരാന്‍ കുടുംബങ്ങളും സമുദായ അംഗങ്ങളും ശ്രദ്ധിക്കണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

അരുവിത്തുറ ഫൊറോനാ വികാരി  ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, പാലാ രൂപതാ സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, സീറോ മലബാര്‍ സമുദായ ശക്തീകരണ രൂപത കോ- ഓര്‍ഡിനേറ്റര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, പിതൃവേദി പാലാ രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, ഡോ. സിമിമോള്‍ സെബാസ്റ്റിയന്‍, ജോര്‍ജ് കെ.വി കല്ലുംതലയ്ക്കല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിജി ലൂക്‌സണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അരുവിത്തുറ, തുടങ്ങനാട്, പാലാ, കുറവിലങ്ങാട്, രാമപുരം, കടുത്തുരുത്തി എന്നീ ആറ് കേന്ദ്രങ്ങ ളിലാണ് രൂപതയിലെ 171 ഇടവകകളിലെ വിശ്വാസികള്‍ രൂപതാധ്യക്ഷന്റെ അധ്യക്ഷതയില്‍ ഒത്തുചേരുന്നത്.  ഇതില്‍ ആദ്യ സമ്മേളനമാണ്  അരുവിത്തുറയില്‍ നടന്നത്.

അരുവിത്തുറ ഇടവകാംഗങ്ങളും പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍, അരുവിത്തുറ  ഫൊറോനകളിലെ വിശ്വാസ സമൂഹവുമാണ്  അരുവിത്തുറയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.

Tags

Share this story

From Around the Web