ജൂത വിരുദ്ധത വീണ്ടും തലപൊക്കുന്നു; മുന്നറിയിപ്പുമായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്
ലോകമെമ്പാടും ജൂത വിരുദ്ധത ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്നതായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വെളിപ്പെടുത്തി. റൊമാനിയയിൽ നടന്ന ‘യാഷി കൂട്ടക്കൊലയുടെ’ (Yash/Iași massacre) 85-ാം വാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, സമകാലിക ലോകത്ത് ജൂതർ നേരിടുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
യാഷി യഹൂദ സെമിത്തേരിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ റൊമാനിയൻ സർക്കാർ പ്രതിനിധികളും പ്രാദേശിക യഹൂദ സമൂഹവും പങ്കെടുത്തു. റൊമാനിയയിലെ ചീഫ് റബ്ബി റാഫേൽ ഷാഫർ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, അടുത്തിടെ തിരിച്ചറിഞ്ഞ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ അവശിഷ്ടങ്ങൾ വീണ്ടും സംസ്കരിക്കുന്ന ചടങ്ങും നടന്നു.
“1941 ജൂൺ 28 നും ജൂലൈ ആറിനും ഇടയിൽ ഈ മണ്ണിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ജൂത സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും ഓർമ്മ പുതുക്കൽ അവർ അനുഭവിച്ച കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നില്ല. അക്രമികൾക്ക് മേൽ വീണ ധാർമ്മികമായ കറ മായ്ക്കാൻ ഇതിനാവില്ല. അന്നത്തെ ക്രൂരതകൾഎങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇന്നും നമുക്കാവുന്നില്ല” — ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. ഹോളോകോസ്റ്റ് കാലഘട്ടത്തിലെ യഹൂദ വിരോധം ഇന്ന് വീണ്ടും വികൃതമായ രൂപത്തിൽ തിരിച്ചുവരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
14,000-ത്തിലധികം കിലോമീറ്റർ അകലെയുള്ള റൊമാനിയൻ നഗരമായ യാഷിയിൽ 1941 ജൂണിലാണ് മാനവരാശിയെ നടുക്കിയ യാഷി കൂട്ടക്കൊല നടന്നത്. നാസി അനുകൂലികളായ റൊമാനിയൻ ഭരണകൂടം അന്നത്തെ യാഷിയിലെ യഹൂദ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം വരുന്ന, അതായത് 13,000-ത്തിലധികം യഹൂദരെ ക്രൂരമായി കൊന്നൊടുക്കി. അന്ന് പതിനായിരക്കണക്കിന് യഹൂദർ ജീവിച്ചിരുന്ന ഈ നഗരത്തിൽ ഇന്ന് വളരെ കുറവ് ആളുകൾ മാത്രമാണ് ശേഷിക്കുന്നത്.