അനെർട്ട് സിഇഒയും വൈദ്യുത മന്ത്രിയും ചേർന്ന് കോടികളുടെ അഴിമതി നടത്തി'; ആരോപണവുമായി രമേശ് ചെന്നിത്തല.
പി എം കുസും പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നും ചെന്നിത്തല

അനെർട്ടിന്റെ സിഇഒയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ചേർന്ന് പി എം കുസും പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇവയുടെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പി. എം കുസും പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് പി എം കുസും.
ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തിൽ ടെണ്ടർ നൽകി എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. 240 കോടി റോപ്പയുടെ ടെണ്ടർ ആണ് അനേർട്ട് സിഇഒ വിളിച്ചത്. അഞ്ച് കോടി രൂപയുടെ ടെൻഡർ മാത്രം വിളിക്കാൻ അധികാരമുള്ള സിഇഒ എങ്ങനെയാണ് 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഒരു കമ്പനിക്ക് ടെൻഡറിൽ മാറ്റം വരുത്താനുള്ള അധികാരം പോലും സിഇഒ നൽകിയെന്നും ഈ വിഷയത്തിലെ അഴിമതി നിയമസഭാസമിതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.