500 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രിട്ടന്റെ ആദ്യ കത്തോലിക്കാ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം  20-ന് അധികാരമേല്‍ക്കും

 
RT


ലണ്ടന്‍:  500 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രിട്ടന്റെ ആദ്യ കത്തോലിക്കാ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഈ മാസം 20-ന് അധികാരമേല്‍ക്കും. 1550-കള്‍ക്ക് ശേഷം കത്തോലിക്കാ വിശ്വാസിയായ ഒരാളും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ടില്ല. ജൂലൈ 20-ന് നടക്കുന്ന ആന്‍ഡി ബേണ്‍ഹാമിന്റെ സ്ഥാനാരോഹണത്തോടെ ഈ ചരിത്രം തിരുത്തപ്പെടും.

ചെറുപ്പത്തില്‍ അള്‍ത്താരബാലനായിരുന്ന ആന്‍ഡി ബേണ്‍ഹാമിന് വിശുദ്ധകുര്‍ബാന സ്വീകരണ  സമയത്ത് ശുശ്രൂഷി പിടിക്കുന്ന 'പാറ്റണ്‍'  പിടിക്കുന്നതിനായി സഹോദരങ്ങളുമായി മത്സരിച്ചിരുന്ന ഒരു ഭൂതകാലമുണ്ട്.  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയാണ് തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമെന്ന് പറയുന്ന ബേണ്‍ഹാമിന്റെ വിശ്വാസജീവിതവും രാഷ്ട്രീയനിലപാടുകളും ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്.

ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം തന്റെ മൂന്ന് മക്കളെയും പഠിപ്പിച്ചത് കത്തോലിക്കാ സ്‌കൂളുകളിലാണെങ്കിലും ഉത്തമനായ കത്തോലിക്ക വിശ്വാസിയുടെ ലേബല്‍ അദ്ദേഹത്തിനില്ല. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളില്‍ പലപ്പോഴും സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

അതേസമയം തന്നെ 'കത്തോലിക്കാ സാമൂഹിക പഠനങ്ങളാണ് എന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം' എന്ന് പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ള അദ്ദേഹം  കത്തോലിക്ക വിശ്വാസികള്‍ ഉപയോഗിക്കുന്ന  'ജെറുസലേം ബൈബിള്‍'  തൊട്ടാണ്  ഇത്തവണ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ബേണ്‍ഹാമിനെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്ന് 1980-കളില്‍ ലിവര്‍പൂര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഡെറക് വോര്‍ലോക്കാണ്. 'എനിക്ക് എന്റെ അയല്‍ക്കാരന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കാം, പക്ഷേ അവന്റെ ജീവിതസാഹചര്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ദാരിദ്ര്യത്തിനും നേരെ എനിക്ക് കണ്ണടയ്ക്കാനാകില്ല' എന്ന ആര്‍ച്ചുബിഷപ്പിന്റെ പ്രശസ്തമായ വാക്കുകളാണ് ആന്‍ഡി ബേണ്‍ഹാം എന്ന പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയതെന്ന് അനേകര്‍ വിശ്വസിക്കുന്നു.

ഇംഗ്ലീഷ് നവോത്ഥാനത്തിന് തുടക്കം കുറിച്ച ഹെന്റി എട്ടാമന്‍ രാജാവിന്റെ മകളായ മേരി രാജ്ഞിയുടെ മരണശേഷമുള്ള നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസം പിന്തുടരുന്നവര്‍ക്ക് ഈ രാജ്യത്തിന്റെ കിരീടമോ ഭരണച്ചുമതലയോ ഏറ്റെടുക്കാന്‍ അര്‍ഹതയില്ലെന്ന നിയമം ഇന്നും ബ്രിട്ടന്റെ നിയമപുസ്തകങ്ങളിലുണ്ട്. പൊതുപദവികള്‍ വഹിക്കുന്നവര്‍ കത്തോലിക്കാ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെങ്കിലും, ഇംഗ്ലണ്ട് ഇപ്പോഴും ഒരു പ്രൊട്ടസ്റ്റന്റ് രാഷ്ട്രമായാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ മുന്‍ പ്രധാനമന്ത്രിമാര്‍ കത്തോലിക്കാ വിശ്വാസത്തെ ജാഗ്രതയോടെയാണ് സമീപിച്ചിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ തന്റെ കത്തോലിക്കാ വിശ്വാസിയായ ഭാര്യയോടും മക്കളോടുമൊപ്പം പതിവായി കുര്‍ബാനയില്‍ പങ്കെടുത്തിരുന്നെങ്കിലും, പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷമാണ് ഔദ്യോഗികമായി കത്തോലിക്കാ സഭയില്‍ ചേര്‍ന്നത്. മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ കുട്ടിക്കാലത്ത് കത്തോലിക്കാ വിശ്വാസപ്രകാരം ജ്ഞാനസ്നാനം സ്വീകരിച്ചെങ്കിലും സ്‌കൂള്‍ പഠനകാലത്ത് ആംഗ്ലിക്കന്‍ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഏതായാലും 500 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്കുള്ള കത്തോലിക്ക വിശ്വാസിയായ ആന്‍ഡി ബേണ്‍ഹാമിന്റെ കടന്നുവരവ് ഏറെ ആകാംക്ഷയോടെയാണ് ബ്രിട്ടീഷ് ജനങ്ങള്‍ക്കൊപ്പം ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web