കേന്ദ്രത്തിന് അന്ത്യശാസനം. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലില്‍ അവസാന അവസരം നല്‍കി ഹൈക്കോടതി

 
court

കൊച്ചി:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളുന്നതില്‍ അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. 

വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബഞ്ച്. ദുരന്തബാധിതരുടെ ബാങ്കു വായ്പകള്‍ എഴുതിതള്ളുന്നതില്‍ തീരുമാനം എന്തായി എന്നായിരുന്നു ഹര്‍ജി പരിഗണിച്ചയുടന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. 

തീരുമാനമെടുത്തിട്ടില്ലന്നും നാലാഴ്ച കൂടി സമയം വേണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഇതോടെയാണ് ഡിവിഷന്‍ ബഞ്ച് അന്ത്യശാസനം നല്‍കിയത്. 

സെപ്തംബര്‍ 10 നകം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. അവസാനമായി ഒരവസരം കൂടി നല്‍കുന്നതായി ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. സെപ്തംബര്‍ 10 ന് കേസ് വീണ്ടും പരിഗണിക്കും.

മുന്‍പ് പലതവണ നിര്‍ദ്ദേശിച്ചുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിരുന്നില്ല. മാത്രമല്ല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുന്നതിന് നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു കേന്ദ്ര വാദം. 

ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥ പ്രകാരം വായ്പകള്‍ എഴുതിതള്ളും എന്ന് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ദുരന്ത നിവാരണ നിയമത്തിലെ പ്രസ്തുത വകുപ്പ് ഭേദഗതി ചെയ്തു കൊണ്ടായിരുന്നു വായ്പ എഴുതിതള്ളുന്നതിനുള്ള സാധ്യത കേന്ദ്രം അടച്ചത്. 

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ കോടതിയും ദുരന്തബാധിതര്‍ക്കൊപ്പം നിന്നു. സെപ്തം 10 ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് ഇനി നിര്‍ണ്ണായകമാകും.
 

Tags

Share this story

From Around the Web