വയോധികനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു; കാസർകോട് കുമ്പളയിൽ രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.
സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കുബ്ബന്നൂർ സ്വദേശി ഹസൻ ആസിഫ് (33), ഇയാളുടെ ബന്ധുവും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
കെഎസ്ഇബി ബിൽ അടയ്ക്കാനെന്ന വ്യാജേന റിസ്വാന ഇയാളിൽ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്നു.
ഈ പണം തിരികെ നൽകാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകർത്തുകയായിരുന്നു.
തുടർന്ന്, വ്യാപാരിയുടെ പക്കലുണ്ടായിരുന്ന ഫോൺ, പണം, എ.ടി.എം കാർഡ് എന്നിവ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു.
തുടർന്ന് വ്യാപാരിയുടെ കടയിലെത്തി 1 ലക്ഷം കൂടി ആവശ്യപ്പെടുകയും, തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ വയോധികൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.