പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, സമാധാനത്തിനായി ലിയോപാപ്പ നടത്തിയ അടിയന്തര അഭ്യർത്ഥനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി
Apr 14, 2026, 13:46 IST
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, സമാധാനത്തിനായി ലിയോ പതിനാലാമൻ മാർപാപ്പ നടത്തിയ അടിയന്തര അഭ്യർത്ഥനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (CCBI). മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി സമിതി അറിയിച്ചു. ഏറ്റുമുട്ടലുകൾക്ക് പകരം സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കാനുള്ള ആഗോള സമൂഹത്തിനുള്ള കൃത്യമായ ഓർമ്മപ്പെടുത്തലാണ് മാർപാപ്പയുടെ വാക്കുകളെന്ന് സി.സി.ബി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമവും ഭീതിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, നയതന്ത്രപരവും മാനുഷികവുമായ ഇടപെടലുകളിലൂടെ സമാധാനം കണ്ടെത്താൻ ലോകരാഷ്ട്രങ്ങൾ ശ്രമിക്കണമെന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും നിരപരാധികളുടെ ജീവൻ സംരക്ഷിക്കാനും ലോകനേതാക്കൾ സജീവമായി ഇടപെടണം. സംഘർഷം മൂലം ഉണ്ടാകുന്ന പലായനങ്ങളും ദുരിതങ്ങളും ഗൗരവകരമായ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭിന്നതകൾ പരിഹരിക്കേണ്ടത് ആക്രോശങ്ങളിലൂടെയോ അക്രമത്തിലൂടെയോ അല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകളിലൂടെയാണെന്നും സി.സി.ബി.ഐ ഓർമ്മിപ്പിച്ചു.