പെരുമഴയത്തും പാപ്പയെ കാത്തുനിന്ന് അള്‍ജീരിയന്‍ ജനത;ഐക്യത്തിന്റെ സന്ദേശവുമായി ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം
അള്‍ജിയേഴ്‌സ്/അള്‍ജീരിയ: സമാധാനത്തിന്റെ ദൂതനായി ആഫ്രിക്കന്‍ മണ്ണിലേക്ക് എത്തിയ ലിയോ 14-ാമന്‍ പാപ്പയെ ഒരു നോക്ക് കാണാനും പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാനുമായി പെരുമഴയും അവഗണിച്ച് അള്‍ജീരിയന്‍ ജനത.
കത്തോലിക്കര്‍ നാമമാത്രമായ രാജ്യത്ത് പാപ്പയെ കാണാന്‍ മണിക്കൂറുകള്‍ മഴയത്ത് കാത്തുനിന്ന അള്‍ജീരിയന്‍ ജനതയുടെ ആവേശം ഈ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിലെ ജനങ്ങള്‍ പാപ്പക്ക് നല്‍കുന്ന ആദരവ് കൂടെയായി.
അള്‍ജിയേഴ്‌സ് നഗരത്തില്‍ പെയ്തിറങ്ങിയ കനത്ത മഴയെയും ശക്തമായ കാറ്റിനെയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ‘ഔവര്‍ ലേഡി ഓഫ് ആഫ്രിക്ക’ ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്.
ബസിലിക്കയ്ക്കുള്ളില്‍ നടന്ന ചടങ്ങില്‍ മുസ്ലീം സ്ത്രീയും പെന്തക്കോസ്ത് വിദ്യാര്‍ത്ഥിയും തങ്ങള്‍ സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിയുന്നതിനെക്കുറിച്ച് നല്‍കിയ സാക്ഷ്യങ്ങള്‍ പാപ്പ അതീവ താല്‍പ്പര്യത്തോടെ കേട്ടു.
ലോകത്ത് യുദ്ധങ്ങളും ഭിന്നതകളും പടരുമ്പോള്‍, അള്‍ജീരിയയിലെ ഈ സമാധാനപരമായ സഹവര്‍ത്തിത്വം ലോകത്തിന് മാതൃകയാണെന്ന് പാപ്പ പറഞ്ഞു.
ബസിലിക്കയ്ക്കുള്ളില്‍ ഇടം ലഭിക്കാത്ത നൂറുകണക്കിന് ആളുകള്‍ കനത്ത മഴയെ അവഗണിച്ച് കുടകളും റെയിന്‍കോട്ടുകളും ധരിച്ച് പുറത്തുനിന്ന് പാപ്പയുടെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ ശ്രവിച്ചു.
നേരത്തെ അള്‍ജീരിയന്‍ തലസ്ഥനമായ അള്‍ജിയേഴ്‌സില്‍ വിമാനമിറങ്ങിയ പാപ്പ വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അള്‍ജീരിയന്‍ സ്വാതന്ത്ര്യ യുദ്ധത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി നിര്‍മിച്ച രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചു.
ഭാവി ലോകം സമാധാനത്തിനായി നിലകൊള്ളുന്ന പുരുഷന്‍മാരുടെയും സ്ത്രീകളുടെയുമാണെന്ന് പാപ്പ പറഞ്ഞു. ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിച്ച പാപ്പ തുടര്‍ന്ന് 1990-കളിലെ ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ട സന്യാസിനിമാരുടെ ബാബ് എല്‍ ഔദിലെ കേന്ദ്രം സന്ദര്‍ശിച്ചു.
അള്‍ജീരിയന്‍ പ്രസിഡന്റുമായും മറ്റ് നയതന്ത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ‘ഔവര്‍ ലേഡി ഓഫ് ആഫ്രിക്ക’ ബസിലിക്കയിലേക്ക് പാപ്പ യാത്രയായത്.