ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി; മടക്കയാത്രാ നിരക്ക് പത്തിരട്ടിയോളം വർധിപ്പിച്ചു

 
oiuu

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസി മലയാളികളിൽ നിന്ന് വിമാന കമ്പനികൾ പത്തിരട്ടിയോളം അധിക നിരക്ക് ഈടാക്കുന്നതായി പരാതി. 12,000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നൽകി ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസികൾ, ഇപ്പോൾ തിരികെ പോകാൻ ലോൺ എടുക്കേണ്ട അവസ്ഥയിലാണെന്ന് എയർ ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

നിലവിൽ തിരികെയുള്ള യാത്രയ്ക്ക് 80,000 മുതൽ 1,40,000 രൂപ വരെയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇത് സാധാരണ നിരക്കിനേക്കാൾ ഏകദേശം 10 ഇരട്ടിക്ക് മുകളിലാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരക്ക് ഇതിന്റെ 40 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പശ്ചിമ ഏഷ്യൻ സംഘർഷങ്ങളും ദുരിതങ്ങളും കലുഷിതമാക്കിയ പ്രവാസി ജീവിതങ്ങളോട് വിമാന കമ്പനികൾ വലിയ കൊള്ളയാണ് നടത്തുന്നതെന്നും ഇതിനെതിരെ സംസ്ഥാന സർക്കാരും കേരളത്തിലെ എം.പിമാരും കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും എയർ ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നു. ഈ കൊള്ള തടഞ്ഞില്ലെങ്കിൽ ജോലിക്കായി തിരികെ കടൽ കടക്കാൻ കഴിയാത്ത അവസ്ഥയിലാകും പ്രവാസികൾ.

Tags

Share this story

From Around the Web