വിമാനയാത്ര ഇനി ചെലവേറും. ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രം നീക്കി. കമ്പനികള്‍ തീരുമാനിക്കും

 
Flight


ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റുന്നതോടെ വിമാനയാത്രയ്ക്ക് ചെലവേറും. 


ഇതോടെ ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ സ്വതന്ത്രമായി നിശ്ചയിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരം ലഭിക്കും. 

നേരത്തെ ഇന്‍ഡിഗോ സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍, 2025 ഡിസംബറിലാണ് കേന്ദ്രം നിരക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ ഈ സുരക്ഷാ പരിധി ഇല്ലാതാകും.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധനമായ എ.ടി.എഫിന് വില വര്‍ധിച്ചതും പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതും വിമാനക്കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. 

നിരക്ക് നിയന്ത്രണം തുടരുന്നത് വന്‍ നഷ്ടത്തിന് കാരണമാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്രത്തെ അറിയിച്ചിരുന്നു. 

ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ദൂരമനുസരിച്ച് നിശ്ചയിച്ചിരുന്ന 18,000 രൂപ എന്ന ഉയര്‍ന്ന പരിധി നീങ്ങുന്നതോടെ, തിരക്കുള്ള സമയങ്ങളിലും അവധി ദിനങ്ങളിലും നിരക്കുകള്‍ കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്.


അതേസമയം, അടിയന്തര സാഹചര്യങ്ങള്‍ മുതലെടുത്ത് കമ്പനികള്‍ അന്യായമായ നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ മത്സരവും ഇന്ധനവിലയും വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകളെ സ്വാധീനിക്കും. ഇന്ധനവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഏവിയേഷന്‍ മേഖലയെ ബാധിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ സുപ്രധാന നീക്കം.

Tags

Share this story

From Around the Web