ആറു വർഷങ്ങള്‍ക്കു ശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്‌തവ പ്രതിനിധി
ന്യൂഡൽഹി: ആറു വർഷമായി ക്രൈസ്‌തവ പ്രതിനിധി ഇല്ലാതിരുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവിൽ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുൻ വൈസ് ചെയർമാൻ ഡോ. മുനവാരി ബീഗത്തെ കമ്മീഷൻ്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനവും കേന്ദ്രസർക്കാർ നികത്തിയിട്ടുണ്ട്. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനുൾപ്പെടെ നാല് അംഗങ്ങളായി. 2020ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.