ലൂര്‍ദിലെ തീര്‍ഥാടന കേന്ദ്രത്തില്‍ നീണ്ട 17 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഡോ. അലസ്സാന്‍ഡ്രോ ഡി ഫ്രാന്‍സിസിസ് ഔദ്യോഗികമായി വിരമിച്ചു

 
Lourd

ലൂര്‍ദിലെ തീര്‍ഥാടന കേന്ദ്രത്തില്‍ നീണ്ട 17 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഡോ. അലസ്സാന്‍ഡ്രോ ഡി ഫ്രാന്‍സിസിസ് ഔദ്യോഗികമായി വിരമിച്ചു


ഫ്രാന്‍സിലെ വിശ്വപ്രസിദ്ധമായ ലൂര്‍ദിലെ തീര്‍ഥാടന കേന്ദ്രത്തില്‍ നീണ്ട 17 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം മെഡിക്കല്‍ ഒബ്‌സര്‍വേഷന്‍സ് ഓഫീസ് ഡയറക്ടര്‍ ഡോ. അലസ്സാന്‍ഡ്രോ ഡി ഫ്രാന്‍സിസിസ് ഔദ്യോഗികമായി വിരമിച്ചു. ലൂര്‍ദ്സില്‍ സുഖം പ്രാപിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ കേസുകള്‍ നിലവിലെ ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുക മാത്രമാണ് മെഡിക്കല്‍ ബ്യൂറോയുടെ ജോലി.

70-കാരനായ ഈ ഇറ്റാലിയന്‍ അമേരിക്കന്‍ ഡോക്ടര്‍, ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായ 2026 ഫെബ്രുവരി 11-നാണ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന് പകരമായി ഇറ്റാലിയന്‍ സര്‍ജനായ ഡോ. ജിയാഡ മൊണാമി ചുമതലയേല്‍ക്കും. ലൂര്‍ദ്സിന്റെ ചരിത്രത്തില്‍ മെഡിക്കല്‍ ഓഫീസിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും ഡോ. മൊണാമി.


താന്‍ ഒരു 'അദ്ഭുത പ്രവര്‍ത്തകന്‍' അല്ലെന്നും മറിച്ച് ഒരു ശാസ്ത്രജ്ഞനാണെന്നുമാണ് ഡോ. ഡി ഫ്രാന്‍സിസിസ് എപ്പോഴും വിശ്വസിച്ചിരുന്നത്. ''വൈദ്യശാസ്ത്രത്തില്‍ അദ്ഭുതങ്ങള്‍ എന്ന വാക്കിന് സ്ഥാനമില്ല'' എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 1883-ല്‍ സ്ഥാപിതമായ ഈ ബ്യൂറോയില്‍ ഇതുവരെ ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതികഠിനമായ പരിശോധനകള്‍ക്ക് ശേഷമേ അവ സഭയുടെ പരിഗണനയ്ക്ക് അയക്കാറുള്ളൂ.

ലൂര്‍ദ്സിലെ രോഗശാന്തികള്‍ അംഗീകരിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. രോഗനിര്‍ണ്ണയം വ്യക്തമായിരിക്കണം, രോഗം ഗുരുതരമായിരിക്കണം, സുഖപ്പെടല്‍ പെട്ടെന്നുള്ളതും പൂര്‍ണ്ണവും കാലക്രമേണ നിലനില്‍ക്കുന്നതുമായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. ഡോ. ഡി ഫ്രാന്‍സിസിന്റെ കാലയളവില്‍ മാത്രം 1,500 ഓളം രോഗശാന്തി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെങ്കിലും വളരെ കുറച്ച് കേസുകള്‍ മാത്രമേ ആഴത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളൂ. ലോകമെമ്പാടുമുള്ള 30 ഗവേഷകര്‍ അടങ്ങുന്ന അന്താരാഷ്ട്ര മെഡിക്കല്‍ കമ്മിറ്റിയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ഒരു കേസ് 'വിശദീകരിക്കാനാകാത്ത രോഗശാന്തി'യായി അംഗീകരിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമാണ് സഭ ഒരു അദ്ഭുതം സംഭവിച്ചോ എന്ന് തീരുമാനിക്കുന്നത്.

1858 മുതല്‍ ഇതുവരെ ഏകദേശം 8,000 രോഗശാന്തി കേസുകള്‍ ലൂര്‍ദ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സഭ ഔദ്യോഗികമായി അദ്ഭുതമെന്ന് അംഗീകരിച്ചിട്ടുള്ളത് 72 കേസുകള്‍ മാത്രമാണ്. ഡോ. ഡി ഫ്രാന്‍സിസിസിന്റെ സേവനകാലത്ത് അഞ്ച് കേസുകള്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ 2025 ഏപ്രിലില്‍ ഇറ്റാലിയന്‍ വനിതയായ അന്റോണിയ റാക്കോയുടെ രോഗമുക്തി അദ്ഭുതമായി പ്രഖ്യാപിച്ചിരുന്നു. തളര്‍ച്ച ബാധിച്ച അവര്‍ 2009-ല്‍ ലൂര്‍ദ്സ് സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ഭുതകരമായി സുഖം പ്രാപിച്ചത്.

വിരമിച്ച ഡോക്ടര്‍ക്ക് പകരമായി എത്തുന്ന ഡോ. ജിയാഡ മൊണാമി മികച്ച ഗവേഷണ പരിചയമുള്ള വ്യക്തിയാണ്. കുട്ടിക്കാലം മുതല്‍ ലൂര്‍ദ്സുമായി ആത്മീയ ബന്ധം പുലര്‍ത്തുന്ന അവര്‍, കഴിഞ്ഞ പത്ത് വര്‍ഷമായി രോഗികളെ ലൂര്‍ദ്സിലേക്ക് അനുഗമിക്കുന്ന വളണ്ടിയര്‍ ഡോക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ഡി ഫ്രാന്‍സിസിസ് കെട്ടിപ്പടുത്ത അന്താരാഷ്ട്ര മെഡിക്കല്‍ സമൂഹത്തെ മുന്‍പോട്ടു നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ ഡയറക്ടര്‍ക്ക് മുന്നിലുള്ളത്.

Tags

Share this story

From Around the Web