അർജുൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്ന് അഡ്വ. ഡെലീറ്റ ടൈറ്റസ്, കീഴടങ്ങാനാണ് എത്തിയതെന്ന് വിശദീകരണം
കണ്ണൂർ: ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടിയത് അഡ്വ. ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും, അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും അഡ്വ. ഡെലീറ്റ പ്രതികരിച്ചു.
ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും, എന്നാൽ അതിന് മുന്നേ പൊലീസ് എത്തിയെന്നും ഡെലീറ്റ വ്യക്തമാക്കി. തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെയാണ് അവിടെ നിന്നും ഫ്ലാറ്റിലേക്ക് എത്തിയത്.
ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്ന ആയങ്കി ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസിനെ കണ്ടതോടെ ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക.