നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പുനഃപരിശോധനാ ഹർജിയിൽ നിന്ന് ജഡ്ജി പിന്മാറി

 
HIGH COURT

കൊച്ചി: നടിയെ അക്രമിച്ച കേസിലെ തെളിവായ മെമ്മറി കാർഡിൻ്റെ അനധിക്യത പരിശോധനയിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. രാവിലെ കേസ് പരിഗണിച്ച കോടതി വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ പിന്നീട്, താൻ കേസിൽ നിന്ന് പിൻമാറുകയാണെന്ന് ജഡ്ജി തുറന്ന കോടതിയിൽ അറിയിക്കുകയായിരുന്നു. താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ ആയിരിക്കെയാണ് അതിജീവിത നേരത്തെ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ, സൈബർ ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ആവശ്യം. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും പെൻ ഡ്രൈവും കോടതിയിലും ഫോറൻസിക് ലാബിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യറിയിൽ നടന്ന അന്വേഷണത്തിലെ റിപ്പോർട്ടുകൾ റദ്ദാക്കണമെന്നും ഇതിലെ അട്ടിമറി സാധ്യത പരിശോധിക്കണമെന്നും ആവശ്യമുണ്ട്. ഹർജി അടുത്ത ദിവസം മറ്റൊരു ബഞ്ചിൻ്റെ പരിഗണനയ്ക്ക് വരും.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനകളൊന്നും നടത്തിയിട്ടില്ല. ദൃശ്യങ്ങൾ കാണാൻ ഉപയോഗിച്ച ഫോണുകൾ നശിപ്പിക്കപ്പെട്ടുവെന്നോ കളഞ്ഞുപോയെന്നോ ഉള്ള ജീവനക്കാരുടെ മൊഴികൾ അന്വേഷണച്ചുമതലയുള്ളവർ കണ്ണടച്ച് വിശ്വസിച്ചു.

ഫോണുകൾ കണ്ടെത്താൻ പൊലീസിൻ്റെ സഹായം തേടിയതുമില്ല. അന്വേഷണത്തിൽ അതിജീവിതയെ പങ്കെടുപ്പിക്കാതിരുന്നതും മൊഴികളുടെ പകർപ്പ് നൽകാതിരുന്നതും നീതി നിഷേധമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Tags

Share this story

From Around the Web