കുഴച്ച മാവില്‍ നീന്തിക്കളിക്കുന്ന യുവാവ്; ഫുഡ് യൂണിറ്റില്‍ നിന്നുള്ള വിഡിയോ വൈറല്‍


 

 
soya chaps

സോയ ചാപ് നിര്‍മിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. 

ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 27-ലുള്ള ഒരു നിര്‍മാണ യൂണിറ്റില്‍ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഏകദേശം 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വലിയ പാത്രത്തില്‍ നിറച്ച സോയ ചാപ് മിശ്രിതത്തിലൂടെ ഒരാളെ മറ്റുചിലര്‍ വലിച്ചിഴയ്ക്കുന്നതും തുടര്‍ന്ന് മിശ്രിതത്തില്‍ ഉരുളുന്നതുമാണ് കാണുന്നത്. 

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ശുചിത്വരഹിതമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുന്നുണ്ടോയെന്ന ആശങ്കയും സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നു.

  
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ 'ഇനി സോയ ചാപ് കഴിക്കില്ല', 'ഭക്ഷ്യസുരക്ഷാ അധികൃതര്‍ അന്വേഷണം നടത്തണം', 'ഇത്തരത്തിലുള്ള യൂണിറ്റുകള്‍ക്കെതിരെ കര്‍ശന നടപടി വേണം' തുടങ്ങിയ പ്രതികരണങ്ങളാണ് പങ്കുവെച്ചത്. 

അതേസമയം, വീഡിയോ യഥാര്‍ഥത്തില്‍ ഭക്ഷ്യനിര്‍മാണത്തിനിടെയാണോ ചിത്രീകരിച്ചതെന്നും ദൃശ്യങ്ങളുടെ പശ്ചാത്തലം എന്താണെന്നും ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


സംഭവം വൈറലായതോടെ ഭക്ഷ്യനിര്‍മാണ യൂണിറ്റുകളിലെ ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ചര്‍ച്ചയാകുകയാണ്.

Tags

Share this story

From Around the Web