ഉക്രേനിയന്‍  സന്യാസിനി ബ്രസീലില്‍ കൊല്ലപ്പെട്ടു. നിഷ്ഠൂരമായ ആക്രമണം സഭാതലവന്റെ സന്ദര്‍ശനത്തിടെ

 
Nadiya

ഇവായ്/ബ്രസീല്‍: ബ്രസീലിലെ പരാന സംസ്ഥാനത്തുള്ള ഇവായ് നഗരത്തില്‍ ഉക്രേനിയന്‍ കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ നാദിയ ഗാവന്‍സ്‌കി (82) കൊല്ലപ്പെട്ടു. 

ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള  'സിസ്റ്റേഴ്സ് സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' എന്ന സന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ നാദിയ.


 പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ ഒരാള്‍ മരത്തടി ഉപയോഗിച്ച് സിസ്റ്ററിനെ  മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. 

സാരമായി പരിക്കേറ്റ സിസ്റ്റര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിന് തൊട്ടുപിന്നാലെ ബ്രസീലിയന്‍ മിലിട്ടറി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാസ്ലാവ് ഷെവ്ചുക് ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഈ ദാരുണമായ കൊലപാതകം നടന്നത്.

  ഇവായ് നഗരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ് നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേദിനത്തിലാണ് ഈ ആക്രമണം നടന്നത്. 

ഇതൊരിക്കലും നീതീകരിക്കാനാവാത്ത അക്രമമാണെന്നും സിസ്റ്ററിന്റെ ആത്മശാന്തിക്കായും ദുഃഖാര്‍ത്തരായ വിശ്വാസികള്‍ക്കായും പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ നാദിയ അംഗമായിരുന്ന  സന്യാസിനി സമൂഹം  ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web