ബ്രസീലിൽ ഫാത്തിമ മാതാവിന്റെ പ്രതിമ കത്തിനശിച്ചു. വെൽഡിംഗ് മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം
Feb 27, 2026, 13:45 IST
ബ്രസീലിൽ ഫാത്തിമ മാതാവിന്റെ പ്രതിമ കത്തിനശിച്ചു. ബ്രസീലിലെ നതാലിൽ പാജുസാറ മേഖലയിൽ നിർമ്മാണത്തിലിരുന്ന 35 മീറ്റർ ഉയരമുള്ള ഫാത്തിമ മാതാവിന്റെ പ്രതിമയാണ് ചൊവ്വാഴ്ച കത്തിനശിച്ചത്. പ്രതിമയുടെ ഉൾഭാഗത്ത് വെൽഡിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കെ വെൽഡിംഗ് മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. പ്രതിമയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഫൈബർ ഗ്ലാസ്, പോളിസ്റ്റൈറീൻ തുടങ്ങിയവ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളിലേക്ക് തീപ്പൊരി പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ രൂപം പൂർണ്ണമായും ആളിപ്പടരുകയായിരുന്നു. ഏകദേശം 15 മില്യൺ ബ്രസീലിയൻ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ 90 ശതമാനം പണികളും പൂർത്തിയായിരുന്നു. തീപിടുത്തത്തിൽ പ്രതിമയുടെ ഉടൽഭാഗം പൂർണ്ണമായും കത്തിയമർന്നു. എന്നാൽ, പ്രതിമയുടെ ശിരസ്സും കിരീടവും അപകടത്തിൽ കത്തിനശിച്ചില്ല. സംഭവസമയത്ത് ഈ ഭാഗങ്ങൾ പ്രതിമയിൽ ഘടിപ്പിച്ചിട്ടിലായിരുന്നതിനാലാണ് അവ കത്തി നശിക്കാഞ്ഞത് . അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഈ വലിയ ദുരന്തത്തിലും വിശ്വാസികൾക്ക് ആശ്വാസമായി പ്രതിമയുടെ ശില്പി റാനിൽസൺ വിയാന രംഗത്തെത്തി. തകർന്നുപോയ മാതാവിന്റെ രൂപം താൻ സൗജന്യമായി പുനർനിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി വിശ്വാസികൾക്കായി തുറന്നുകൊടുക്കാൻ ഇരുന്നതായിരുന്നു ഈ സ്മാരകം.