പാക്കിസ്ഥാന്‍ കോടതിയുടെ അപൂര്‍വ വിധി; ജരന്‍വാല ക്രൈസ്തവ വിരുദ്ധ അക്രമത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവ്ശിക്ഷ
ഫൈസലാബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളിലൊന്നായ 2023-ലെ ജരന്‍വാല അക്രമങ്ങളില്‍ പങ്കെടുത്ത ക്രെയ്ന്‍ ഓപ്പറേറ്ററായ ഒരു പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക്ക് കോടതി.
പഞ്ചാബ് പ്രവിശ്യയിലെ ജരന്‍വാലയില്‍ ക്രൈസ്തവ ഭവനങ്ങളും ദേവാലയങ്ങളും തകര്‍ത്ത കേസിലാണ് മുസ്ലിം സമുദായംഗമായ ക്രെയിന്‍ ഡ്രൈവര്‍ ഇര്‍ഫാന്‍ യൂസഫിന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 10 വര്‍ഷം കഠിനതടവ് വിധിച്ചത്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് അത്യപൂര്‍വ്വമായ കാര്യമായതിനാല്‍, ഈ വിധി ചരിത്രപരമാണ്.
എന്നാല്‍, നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് നടത്തിയ ഈ അക്രമത്തില്‍ ഒരാളെ മാത്രം ശിക്ഷിച്ചതുകൊണ്ട് പൂര്‍ണനീതിയാകില്ലെന്ന് ക്രൈസ്തവ നേതാക്കള്‍ പ്രതികരിച്ചു.
2023 ഓഗസ്റ്റ് 16-നാണ് ഖുര്‍ആന്‍ അവഹേളിച്ചെന്ന വ്യാജ ആരോപണത്തെത്തുടര്‍ന്ന് ജരന്‍വാലയിലെ ക്രൈസ്തവ കോളനികള്‍ക്ക് നേരെ ആള്‍ക്കൂട്ട അക്രമം അരങ്ങേറിയത്.
അക്രമാസക്തരായ ജനക്കൂട്ടം 26 ദേവാലയങ്ങളും എണ്‍പതിലധികം ക്രൈസ്തവ ഭവനങ്ങളുമാണ് അന്ന് തല്ലിത്തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തത്.
അക്രമത്തിനിടയില്‍ ഒരു ക്രെയിന്‍ ഉപയോഗിച്ച് പള്ളിയും അതിനോട് ചേര്‍ന്നുള്ള വീടും തകര്‍ക്കുന്ന ഇര്‍ഫാന്‍ യൂസഫിന്റെ ദൃശ്യങ്ങള്‍ വാഹിദ മുഖ്താര്‍ എന്ന ധീരയായ പ്രാദേശിക ക്രൈസ്തവ യുവതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
ഈ വീഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ സത്യമാണെന്ന് തെളിഞ്ഞതാണ് കേസില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ സഹായിച്ചത്. കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായ ക്രൈസ്തവര്‍ക്ക് നേരെ അതിക്രൂരമായ പ്രതികാര നടപടികളാണ് മുസ്ലിം തീവ്രവാദികളുടെയും ഭൂവുടമകളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്.
ക്ലിപ്പ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ അക്രമികള്‍ എറിഞ്ഞ കല്ലുകൊണ്ട് കാല്‍പ്പാദത്തിന് ഒടിവ് സംഭവിച്ച വാഹിദ മുഖ്താറിന് തൊട്ടടുത്ത മാസം സര്‍ക്കാര്‍ ജോലിയും നഷ്ടമായി. അവര്‍ നടത്തിയിരുന്ന ജിമ്മിലേക്ക് മുസ്ലിം അംഗങ്ങള്‍ വരുന്നത് നിര്‍ത്തിയതോടെ അത് പൂട്ടി ഉപകരണങ്ങള്‍ വില്‍ക്കേണ്ടി വന്നു.
കൂടാതെ ക്രൈസ്തവ യുവാക്കള്‍ക്ക് ജോലി നിഷേധിക്കപ്പെടുകയും, ഇന്റര്‍നെറ്റ് കേബിള്‍ ബിസിനസ് നടത്തിയിരുന്ന ഒരു ക്രൈസ്തവന്റെ സ്ഥാപനം തകര്‍ക്കുകയും ചെയ്തു.
ഈ ഒരു വിധികൊണ്ട് മാത്രം ജരന്‍വാലയിലെ ഇരകള്‍ക്ക് പൂര്‍ണ നീതി ലഭിച്ചുവെന്ന് പറയാനാകില്ലെന്ന് കത്തോലിക്കാ സഭയുടെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പ്രതികരിച്ചു.
ഹൈദരാബാദ് ബിഷപ് സാംസണ്‍ ഷുക്കാര്‍ദിന്‍, ഫാ. ബെര്‍ണാഡ് ഇമ്മാനുവല്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍, 2009-ന് ശേഷം പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെല്ലാം ഒടുവില്‍ കോടതികളില്‍ നിന്ന് വിട്ടയയ്ക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ക്കുകയും ഒരു ജനതയെ മുഴുവന്‍ മാനസികമായി തളര്‍ത്തുകയും ചെയ്ത ഈ വലിയ ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബാക്കി പ്രതികള്‍ എവിടെയാണെന്നും, അക്രമം തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുമുള്ള ചോദ്യം ബാക്കിയാകുന്നു.
നീതിയുടെ സുതാര്യ ലോകത്തേക്കുള്ള ചുവടുവയ്പ്പായി ഈ വിധി മാറുമെന്നുള്ള പ്രതീക്ഷയിലാണ് പാക്ക് ക്രൈസ്തവര്‍.