സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃക. അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ
മുളന്തുരുത്തി: അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. പോലീസിന് പുറമെ ഗതാഗതം നിയന്ത്രിക്കുന്നതിനായി വോളണ്ടിയേഴ്സിനെ പ്രത്യേകം നിയോഗിച്ചിരുന്നു.
പരമാവധി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തിയതിനാൽ റോഡരികിൽ ആരും വാഹനങ്ങൾ ഇട്ടില്ല. വിവിധ ഭദ്രാസനങ്ങളിൽ നിന്ന് എത്തിയ അസോസിയേഷൻ അംഗങ്ങൾക്കായി പാർക്കിംഗ് സ്ഥലങ്ങളുടെ ക്യൂ.ആർ കോഡ് ഗൂഗിൾ മാപ്പ് മുൻകൂട്ടി നൽകിയിരുന്നു.
ഓരോ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ഫീഡർ ബസുകൾ ക്രമീകരിച്ചിരുന്നതിനാൽ തിരക്കില്ലാതെ ആളുകൾക്ക് സമ്മേളന നഗരിയിൽ എത്തിച്ചേരാൻ കഴിഞ്ഞു.
11 മണിക്ക് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്നുള്ള വാഹനഘോഷയാത്ര ആരംഭിച്ചു. അൽമായ ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സഭാപാതക ഏന്തി തുറന്നവാഹനത്തിൽ അണിനിരന്നു.
സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും, മെത്രാപ്പോലീത്താമാർക്കും സഞ്ചരിക്കാൻ അലങ്കരിച്ച ലോ ഫ്ലോർ ബസുകൾ ഏർപ്പാടാക്കിയിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ഔദ്യോഗിക വാഹനം സമ്മേളന നഗരിയിൽ എത്തിയതോടെ വിശ്വാസികളുടെ ആവേശം അണപൊട്ടി.
ദയറായിലെ പ്രാർത്ഥനയ്ക്ക് ശേഷം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സഭാ പതാക കൈയ്യിലേന്തി സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു. തുടർന്ന് സഭാ സ്ഥാനികൾ മെത്രാപ്പോലീത്താമാർ, പരിശുദ്ധ കാതോലിക്കാ ബാവാ എന്നിവരെ സമ്മേളന നഗരിയിലേക്ക് വരവേറ്റു.