കണ്ണീർ നോവായി ഒരു കുടുംബം; മൂവാറ്റുപുഴയാറിൽ ജീവനൊടുക്കിയ മൂന്ന് പേരുടെ സംസ്കാരം പൂർത്തിയായി, നാലാമത്തെ മൃതദേഹവും കണ്ടെത്തി
മൂവാറ്റുപുഴയാറിൽ ജീവനൊടുക്കിയ മൂന്ന് പേരുടെ സംസ്കാരം നടന്നു. വിജി, ഭർത്താവ് നാരായണൻ, രണ്ട് വയസുള്ള മകൻ എന്നിവരുടെ സംസ്കാരമാണ് നടന്നത്. വിജിയുടെ സഹോദരനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം.
ഇന്ന് കണ്ടെത്തിയ ഹന്നയുടെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലാണ്. കുടുംബം പുഴയിലേക്ക് വീണു എന്ന് കരുതുന്ന എക്‌സൈസ് കടവില്‍ നിന്ന് ഏകദേശം മീറ്ററുകള്‍ മാത്രം മാറി ഐഎന്‍ടിയുസി കടവില്‍ നിന്നാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹന്നയുടെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളേജിൽ ആകും നടക്കുക. അതിനുശേഷമാകും സംസ്കാരം.
കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുഴയിലൂടെ അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹങ്ങള്‍ കരയ്ക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കൊപ്പം ഭർത്താവും മകളും കൂടി ഉണ്ടായിരുന്നുവെന്ന് വിവരം ലഭിക്കുന്നത്. ഇവർ നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെയാണ് നാരായണൻ്റെ മൃതദേഹം കണ്ടെടുത്തത്.