മുട്ടടയിൽ തിളക്കമാര്‍ന്ന വിജയം ; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് ജയിച്ചു
തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വൈഷ്ണ പിന്നിലായിരുന്നുവെങ്കിലും പിന്നീട് വൈഷ്ണ മുന്നേറുകയും വിജയം കൈവരിക്കുകയുമായിരുന്നു. കേരളത്തിലെ തദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വൈഷ്ണ സുരേഷിന്റേത്. 363 വോട്ടുകള്‍ക്കാണ് വൈഷ് വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.തിരുവനന്തപുരം കോർപറേഷനിൽ 16 സീറ്റിൽ എൻഡിഎയും 17 സീറ്റിൽ എൽഡിഎഫും 10 സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട ഡിവിഷനില്‍ നിന്നപും വിജയിച്ച വൈഷ്ണ സുരേഷ് കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാനെത്തിയ വൈഷ്ണയ്ക്ക് വോട്ടില്ലെന്ന കാരണത്താല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയാത്ത സ്ഥിതിയിൽ എത്തിയിരുന്നു. വൈഷ്ണയുടെ വോട്ട് എതിരാളികള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടായിരുന്നു വൈഷ്ണയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്. ഇതോടെ വൈഷ്ണ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായി. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടാണ് വൈഷ്ണയുടെ വോട്ട് തള്ളിയെതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.