പാകിസ്ഥാനിലെ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നതിനെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ 35-കാരനെ കോഴിക്കോട് ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: പാകിസ്ഥാനിലെ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നതിനെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ 35-കാരനെ കോഴിക്കോട് ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെയും പൊലീസിന്റെയും സംയുക്ത സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്നതിനായാണ് ബംഗാൾ സ്വദേശിയായ യുവാവ് ബേപ്പൂരിലെത്തിയത്. ഹാർബർ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ബേപ്പൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
യുവാവിന്റെ മൊബൈൽ ഫോൺ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പാകിസ്ഥാൻ നമ്പറിൽ നിന്നുള്ള ഒരു കോൾ ഫോൺ ഹിസ്റ്ററിയിൽ കണ്ടെത്താനായതായി ബേപ്പൂർ പൊലീസ് അറിയിച്ചു.
എന്നാൽ പ്രാഥമിക പരിശോധനയിൽ മറ്റ് സംശയകരമായ സന്ദേശങ്ങളോ സാമഗ്രികളോ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ല. തനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നും അതുവഴിയാണ് ഈ നമ്പറുമായി ബന്ധപ്പെട്ടതെന്നുമാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത്. എങ്കിലും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര അന്വേഷണ ഏജൻസികളും കോസ്റ്റ് ഗാർഡും ഇയാളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിവരങ്ങളും ഫോൺ രേഖകളും വിശദമായി പരിശോധിച്ച് വരികയാണ്.