പാർലമെന്റ് പടികളിൽ 8,645 മെഴുകുതിരികൾ; ഫിൻലൻഡിൽ ഗർഭസ്ഥ ശിശുക്കൾക്കായി വികാരനിർഭരമായ അനുസ്മരണം

 
Finland

ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി നടന്ന വേറിട്ട പ്രതിഷേധവും പ്രാർഥനയും ലോകശ്രദ്ധ നേടുന്നു. 2024-ൽ രാജ്യത്ത് നടന്ന ഓരോ ഗർഭഛിദ്രത്തെയും പ്രതിനിധീകരിച്ച് 8,645 മെഴുകുതിരികളാണ് ഫിന്നിഷ് പാർലമെന്റ് പടികളിൽ പ്രകാശം പരത്തിയത്. ‘മുയിസ്റ്റാമെ’ (ഓർമ്മയിൽ) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോ-ലൈഫ് ജാഗരണ റാലി സംഘടിപ്പിച്ചത് ഫിന്നിഷ് പ്രോ-ലൈഫ് ഗ്രൂപ്പായ ‘ഒയ്കിയസ് എലാമൻ റൈ’ ആണ്. ഗർഭഛിദ്രം മൂലം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിക്കാനും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പരിപാടി.

തിരഞ്ഞെടുക്കപ്പെട്ട ഏകദേശം നൂറോളം വക്താക്കൾ ചേർന്നാണ് മെഴുകുതിരികൾ തെളിച്ചത്. ഗർഭഛിദ്രം വഴി കുട്ടികൾ നഷ്ടപ്പെട്ടവരായ നിരവധി പേർ ഈ ശുശ്രൂഷയിൽ പങ്കാളികളായി. മെഴുകുതിരികൾ തെളിച്ച ശേഷം, പങ്കെടുത്തവർ ഒരു മിനിറ്റ് മൗനം ആചരിക്കുകയും ആ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു. ഗർഭഛിദ്രം എന്നത് വെറുമൊരു സ്ഥിതിവിവരക്കണക്കല്ലെന്നും അത് വലിയൊരു വിഭാഗം ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന വേദനയാണെന്നും ഈ ദൃശ്യം സമൂഹത്തെ ഓർമ്മിപ്പിച്ചു. ഗർഭഛിദ്രത്തിന് ഇരയാകുന്ന സ്ത്രീകളും കുടുംബങ്ങളും അനുഭവിക്കുന്ന, ലോകം കാണാതെ പോകുന്ന ആഴത്തിലുള്ള മുറിവുകളെ അംഗീകരിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യമായിരുന്നു.


വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യദാർഢ്യം ഈ പരിപാടിക്ക് കരുത്തേകി. ലൂഥറൻ, പ്രെസ്ബിറ്റീരിയൻ, കത്തോലിക്കാ സഭകളിലെ വൈദികർ സംയുക്തമായി നടത്തിയ പ്രാർഥനായോഗം ഹെൽസിങ്കിയിലെ ലൂഥറൻ പള്ളിയിൽ വച്ചാണ് നടന്നത്. ഹെൽസിങ്കി രൂപതയുടെ വികാരി ജനറൽ ജീൻ ക്ലോഡ് കബേസ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഗർഭഛിദ്രം കേവലം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും അത് ആത്മീയവും ധാർമ്മികവുമായ ഒരു പ്രശ്നമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി സഭകൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ഊന്നിപ്പറഞ്ഞു.

ശക്തമായ സാമൂഹിക ക്ഷേമ സംവിധാനങ്ങളുള്ള ഫിൻലൻഡിൽ പോലും, അപ്രതീക്ഷിത ഗർഭധാരണം നേരിടുന്ന സ്ത്രീകൾ വലിയ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

പലപ്പോഴും ആരോഗ്യസംവിധാനങ്ങൾ ഗർഭഛിദ്രത്തെ ഏക പോംവഴിയായി അവതരിപ്പിക്കുകയും സ്ത്രീകൾക്ക് ശരിയായ പിന്തുണയോ, ചിന്തിക്കാനുള്ള സമയമോ പോലും നൽകുന്നില്ലെന്നും അവർ വിമർശിച്ചു.

പ്രോ-ലൈഫ് പ്രസ്ഥാനം ഫിൻലൻഡിൽ വളരുകയാണെന്നും, യുവാക്കൾക്കിടയിൽ ഇത്തരം ബോധവൽക്കരണത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു

Tags

Share this story

From Around the Web