ജെന്‍-സി, മില്ലേനിയല്‍ തലമുറകള്‍ക്ക് ഒരേ പോലെ ഇഷ്ടപ്പെടുന്ന 80 സ്റ്റെല്‍. ഒറ്റ ദിവസം ട്രെന്‍ഡായ റെട്രോ ലുക്ക്

 
reto look


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോള്‍ ടൈംലൈനിലൂടെ ഒന്ന് സ്‌ക്രോള്‍ ചെയ്താല്‍ നമ്മള്‍ പെട്ടെന്ന് 1980-കളിലേക്ക് ടെലിപോര്‍ട്ട് ചെയ്തതുപോലെ തോന്നും. എവിടെ നോക്കിയാലും പഴയകാല ഫോട്ടോ സ്റ്റുഡിയോകളില്‍ എടുത്തതുപോലുള്ള റെട്രോ ചിത്രങ്ങളുടെ പ്രളയമാണ്. 

സുഹൃത്തുക്കളും പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍മാരും മുതല്‍ സാധാരണ ഉപയോക്താക്കള്‍ വരെ എല്ലാവരും ഒരേപോലെ ഈ പുതിയ വിന്റേജ് ട്രെന്‍ഡിന്റെ പിന്നാലെയാണ്.

വലിയ കോളറുള്ള അച്ചടിച്ച ഷര്‍ട്ടുകള്‍, ഹൈ-വേസ്റ്റ് ബെല്‍ബോട്ടം പാന്റുകള്‍, ഒതുക്കിവെച്ച മുടി അലങ്കാരങ്ങള്‍, കട്ടിയുള്ള കണ്ണടകള്‍, വശങ്ങളില്‍ വെച്ചിരിക്കുന്ന പഴയ മോഡല്‍ റേഡിയോയോ ടെലിഫോണോ ഇങ്ങനെ 80-കളിലെ ഫാഷന്‍ സംസ്‌കാരം പൂര്‍ണ്ണമായും പുനഃസൃഷ്ടിച്ച ചിത്രങ്ങളാണ് ഫീഡ് നിറയെ. ആനലോഗ് ക്യാമറകളില്‍ പകര്‍ത്തിയതുപോലുള്ള മങ്ങിയ ലൈറ്റിംഗും ഫിലിം ഗ്രെയിനുകളും ഈ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കുന്നു.

ഈ ട്രെന്‍ഡിന് പിന്നിലെ പ്രധാന സൂത്രധാരന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയാണ്. മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും എഐ പ്രോംപ്റ്റുകളുടെയും സഹായത്തോടെ മിനിറ്റുകള്‍ക്കുള്ളില്‍ ആര്‍ക്കും തങ്ങളുടെ ഇന്നത്തെ ഹൈ-റെസല്യൂഷന്‍ സെല്‍ഫികളെ 80-കളിലെ ഫോട്ടോ സ്റ്റുഡിയോ ലുക്കിലേക്ക് മാറ്റിസ്ഥാപിക്കാന്‍ സാധിക്കുന്നു. ചാറ്റ്ജിപിടി, മിഡ്ജേര്‍ണി പോലുള്ള ടൂളുകള്‍ ഈ പ്രക്രിയ വളരെ ലളിതമാക്കി മാറ്റിയിരിക്കുകയാണ്.

നമ്മുടെ മാതാപിതാക്കളുടെയോ മുത്തശ്ശിമാരുടെയോ പഴയ ഫോട്ടോ ആല്‍ബങ്ങള്‍ തുറന്നുനോക്കുമ്പോള്‍ അനുഭവപ്പെടുന്ന അതേ നൊസ്റ്റാള്‍ജിയയാണ് ഈ ട്രെന്‍ഡിന്റെ വിജയത്തിന് പ്രധാന കാരണം. 

യഥാര്‍ത്ഥത്തില്‍ 80-കളില്‍ ജീവിച്ചിട്ടില്ലാത്ത ഇന്നത്തെ ജെന്‍-സി, മില്ലേനിയല്‍ തലമുറകള്‍ക്ക് ആ കാലഘട്ടത്തിലെ സംസ്‌കാരത്തോടും വസ്ത്രധാരണത്തോടും ഉള്ള അടങ്ങാത്ത കൗതുകമാണ് ഇതിലൂടെ പുറത്തുവരുന്നത്.

റെട്രോ ഫാഷന്‍ എന്നും ആഗോളതലത്തില്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള ഒന്നാണ്. എണ്‍പതുകളിലെ വസ്ത്രധാരണ രീതിയിലെ വര്‍ണ്ണാഭമായ ഡിസൈനുകളും സവിശേഷമായ ഹെയര്‍സ്‌റ്റൈലുകളും ഇന്നും ആള്‍ക്കാരെ ആകര്‍ഷിക്കുന്നു. ഡിജിറ്റല്‍ യുഗത്തിന്റെ കൃത്രിമത്വമില്ലാതെ പഴയകാലത്തെ ലളിതമായ ഭംഗി സ്വന്തമാക്കാന്‍ പറ്റി എന്നതാണ് ആളുകളെ ഇതിലേക്ക് അടുപ്പിച്ചത്.


ഫോട്ടോകള്‍ നിര്‍മ്മിക്കുന്ന രീതിയും വളരെ ലളിതമാണ്. സ്വന്തം മുഖം വ്യക്തമായി കാണുന്ന നല്ല വെളിച്ചമുള്ള ഒരു പോര്‍ട്രെയ്റ്റ് ചിത്രം സെലക്ട് ചെയ്ത ശേഷം 'Transform this into an authentic 1980s retro Indian photo with retro clothes and film camera texture' എന്ന പ്രോംപ്റ്റ് നല്‍കിയാല്‍ മതിയാകും. എഐ സാങ്കേതികവിദ്യ വളരെ കൃത്യതയോടെ വ്യക്തിയുടെ മുഖച്ഛായ മാറാതെ തന്നെ 80-കളിലെ അന്തരീക്ഷത്തിലേക്ക് ഫോട്ടോ മാറ്റിയെടുക്കും.

കേവലം ഫോട്ടോകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ തരംഗം. ഇന്‍സ്റ്റഗ്രാം റീല്‍സിലും സ്റ്റോറികളിലും ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ പശ്ചാത്തലത്തില്‍ എണ്‍പതുകളിലെ ഹിറ്റ് മലയാളം, തമിഴ്, ഹിന്ദി പാട്ടുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഇളയരാജയുടെയും എം.എസ്. വിശ്വനാഥന്റെയും രവീന്ദ്രന്‍ മാസ്റ്ററുടെയും പാട്ടുകള്‍ പശ്ചാത്തലത്തില്‍ വരുമ്പോള്‍ വീഡിയോകളുടെ ഭംഗി ഇരട്ടിയാകുന്നു.

സോഷ്യല്‍ മീഡിയയിലെ ഈ കൂട്ടുചേരലും മത്സരബുദ്ധിയും ട്രെന്‍ഡ് ഇത്രയധികം വൈറലാകാന്‍ സഹായിച്ചു. ഒരാള്‍ ഇടുമ്പോള്‍ അത് കണ്ട് മറ്റുള്ളവരും പരീക്ഷിക്കാന്‍ തയ്യാറാകുന്നു. 
ഒരേ പോലെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ട്രെന്‍ഡ് തന്നെയായിരുന്നു റെട്രോലുക്ക്. ഈ ലുക്ക് പരീക്ഷിക്കാത്തവര്‍ ചുരുക്കമാണ്.
 

Tags

Share this story

From Around the Web