തൃശൂര്‍ പൂരം കലക്കല്‍: എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

 
353

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തിയ എ.ഡി.ജി.പി. പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാന്‍ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഒന്നും ചെയ്തില്ല. 

എഡിജിപിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായും ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എം.ആര്‍. അജിത് കുമാറിന്റെ ഡി.ജി.പി. സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് എത്തിയിരിക്കുന്നത്.

രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കുവഴിവച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തില്‍ ഈ സംഭവം വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു.

വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലും മറ്റും നടത്തിയ അന്വേഷണത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് പതിനൊന്ന് മാസം പിന്നിടുമ്പോഴാണ് ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
 

Tags

Share this story

From Around the Web