ബൈബിള്‍ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെയും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ 'ബൈബിള്‍ ആക്സസ് ലിസ്റ്റ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
ബൈബിളുകള്‍ ലഭിക്കുന്നതില്‍ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികള്‍ മൂലം തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ പ്രദേശങ്ങളില്‍ സ്വന്തം ഭാഷയിലോ മറ്റോ ബൈബിള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മറ്റുള്ളവര്‍ക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ അച്ചടിക്കാനോ കൈവശംവയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ബബിളിന് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. രാജ്യത്തു ബൈബിള്‍ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമവിരുദ്ധമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
ബൈബിളുകള്‍ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. ഒരു പകര്‍പ്പ് പോലും പലര്‍ക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്.
രണ്ടാം സ്ഥാനത്ത് തീവ്ര ഇസ്ലാമിക നിലപാടുള്ള താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ബൈബിള്‍ അച്ചടിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് താലിബാന്‍ നിരോധിച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ പോലും ബൈബിള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ബൈബിളിനു തീവ്രമായ നിയന്ത്രണ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങളില്‍ യെമന്‍, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അള്‍ജീരിയ, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.
'കടുത്ത നിയന്ത്രണങ്ങള്‍' എന്ന വിഭാഗത്തില്‍ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ചൈന, അസര്‍ബൈജാന്‍ തുടങ്ങീയ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ്.
ബൈബിള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആഗോള ക്രിസ്ത്യന്‍ സംഘടനകളോടും സര്‍ക്കാരുകളോടും, വിശ്വാസ സമൂഹങ്ങളോടും പ്രതികരിക്കാന്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.