നൈജീരിയയിൽ അനാഥാലയം ആക്രമിച്ച് 23 കുട്ടികളെ തട്ടിക്കൊണ്ടുപോയി; 15 പേരെ രക്ഷപ്പെടുത്തി
മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്ത് സായുധരായ ഒരു സംഘം അക്രമികൾ അനാഥാലയം ആക്രമിച്ച് 23 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാത്രി വൈകി സംസ്ഥാന തലസ്ഥാനമായ ലോകോജയ്ക്ക് സമീപമുള്ള ‘ദഹല്ലു കിതാബ്’ എന്ന സ്ഥാപനത്തിന് നേരെയായിരുന്നു ആക്രമണം.
കാടിനോട് ചേർന്നുള്ള ഒറ്റപ്പെട്ട സ്ഥലത്ത് പ്രവർത്തിച്ചിരുന്ന അനാഥാലയത്തിലേക്ക് സായുധരായ അക്രമികൾ അതിക്രമിച്ചു കയറുകയായിരുന്നു. കുട്ടികൾക്ക് പുറമെ സ്ഥാപന ഉടമയുടെ ഭാര്യയെയും ഇവർ തട്ടിക്കൊണ്ടുപോയി. വിവരം അറിഞ്ഞയുടൻ സുരക്ഷാ സേന നടത്തിയ മിന്നൽ പരിശോധനയിൽ തട്ടിക്കൊണ്ടുപോയവരിൽ 15 കുട്ടികളെ സുരക്ഷിതമായി മോചിപ്പിച്ചു. എന്നാൽ ബാക്കിയുള്ള എട്ട് കുട്ടികളും ഉടമയുടെ ഭാര്യയും ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലാണെന്ന് അധികൃതർ അറിയിച്ചു.
അക്രമം നടന്ന അനാഥാലയം സർക്കാരിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കോഗി സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കിംഗ്‌സ്‌ലി ഫാൻവോ പറഞ്ഞു. സുരക്ഷാ മുൻകരുതലുകളോ സർക്കാർ രജിസ്ട്രേഷനോ ഇല്ലാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.