പരീക്ഷാ സമ്മര്‍ദം: നീറ്റ് പുനഃപരീക്ഷയുടെ തലേദിവസം ജീവനൊടുക്കി 19കാരി. മെഡിക്കല്‍ പ്രവേശന പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഷെയ്ഖ് സനയാണ് ജീവനൊടുക്കിയത്

 
NEETT

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്ന് ഹൈദരാബാദില്‍ 19കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മിയാപൂരിലുള്ള ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് സംഭവം. മെഡിക്കല്‍ പ്രവേശന പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഷെയ്ഖ് സനയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് സംഭവം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

പരീക്ഷാ സമ്മര്‍ദ്ദവും മുന്‍കാലങ്ങളിലെ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്കയുമാകാം പെണ്‍കുട്ടിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുവൈത്തില്‍ ജോലി ചെയ്യുന്ന ഷെയ്ഖ് ജാഫര്‍ ഹുസൈന്റെ മകളാണ് സന. പിയാപൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹോദരിമാര്‍ക്കൊപ്പമായിരുന്നു സന താമസിച്ചിരുന്നത്. മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന സനയെ ഉച്ചഭക്ഷണ സമയമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഗാസിയാബാദിലെ വിജയ് നഗറില്‍ 22 കാരനായ നീറ്റ് ഉദ്യോഗാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മരണത്തിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍, പലതവണ ശ്രമിച്ചിട്ടും നീറ്റ് പരീക്ഷ ജയിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം വിദ്യാര്‍ഥി പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും വിഡിയോയില്‍ പറഞ്ഞിരുന്നു.


ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെ തുടര്‍ന്ന് മെയ് 3 ലെ പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയാണ്. പരീക്ഷാ സമ്മര്‍ദ്ദം മൂലം വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ജീവനൊടുക്കുന്നത് രക്ഷിതാക്കള്‍ക്കും വിദഗ്ധര്‍ക്കും ഇടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സഹായം തേടുക. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 1056, 0471-2552056)

Tags

Share this story

From Around the Web