ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

 
cathedral


മാഡ്രിഡ്/ പാരീസ്: ഫ്രാന്‍സിലും സ്‌പെയിനിലും നാസികളുടെ ക്രൂരവാഴ്ചയ്ക്കിടെ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഡിസംബര്‍ 13 ശനിയാഴ്ച, പാരീസിലെ നോട്രഡാം കത്തീഡ്രലിലും സ്പെയിനിലെ ജെയ്ന്‍ കത്തീഡ്രലിലും നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേയാണ് പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്താന്‍ ജീവന്‍ നല്‍കിയ ദൈവദാസന്മാരെ വാഴ്ത്തപ്പെട്ട നിരയിലേക്ക് തിരുസഭ ഉയര്‍ത്തിയത്.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി മരണം വരിച്ച 124 രക്തസാക്ഷികളെ വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാന മദ്ധ്യേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 'ക്രിസ്തുവിന്റെ സ്‌നേഹത്തിനുവേണ്ടി' ആത്യന്തിക ത്യാഗം ചെയ്തവരാണ് ഈ രക്തസാക്ഷികളെന്നും അവരുടെ മാതൃക ഇന്നും സമൂഹത്തിന്റെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടരുകയാണെന്നും കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം, പാരീസിലെ നോട്രഡാം കത്തീഡ്രലില്‍, ലക്‌സംബര്‍ഗിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ചിന്റെ ആഭിമുഖ്യത്തിലാണ് രണ്ടാമത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന കര്‍മ്മം നടന്നത്. ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമായിരുന്നു ഇത്. രൂപത വൈദികനായ ഫാ. റെയ്മണ്ട് കെയ്റെ, ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്സ് മൈനറിലെ സന്യാസിയായ ജെറാര്‍ഡ്-മാര്‍ട്ടിന്‍ സെന്‍ഡ്രിയര്‍, സെമിനാരി വിദ്യാര്‍ത്ഥി റോജര്‍ വല്ലീ, 46 വിശ്വാസികള്‍ എന്നിവരെ ദിവ്യബലിയ്ക്കിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി.

കത്തോലിക്ക വിശ്വാസ പ്രഘോഷണത്തിന് ഹിറ്റ്ലര്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണമടഞ്ഞവരാണ് വിശുദ്ധ പദവിയ്ക്കരികെ എത്തിയിരിക്കുന്നത്. ഹിറ്റ് ലര്‍ നിര്‍ബന്ധിത തൊഴില്‍ സേവനത്തിനായി തെരഞ്ഞെടുത്ത യുവാക്കള്‍ക്ക് ആത്മീയ സഹായം നല്‍കുന്നതിനായി ഫ്രഞ്ച് ബിഷപ്പുമാര്‍ രഹസ്യമായി രൂപം നല്‍കിയ 'മിഷന്‍ സെന്റ് പോള്‍' സംഘടനയുടെ ഭാഗമായി സേവനം ചെയ്തവരായിരിന്നു ഇവര്‍. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Tags

Share this story

From Around the Web