സ്‌പെയിനില്‍ 17 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
മാഡ്രിഡ്: സ്പെയിനിലെ പ്രശസ്തമായ അൽമുദേന കത്തീഡ്രലിലെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി 17 ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ചു.
ഏപ്രിൽ 18 ശനിയാഴ്ച അൽമുദേന കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ മുഖ്യകാര്‍മ്മികനായി.
വൈദികര്‍, സന്യസ്തര്‍, വിശ്വാസികൾ, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൊണ്ട് തിങ്ങിനിറഞ്ഞ കത്തീഡ്രലിലായിരിന്നു പ്രാര്‍ത്ഥനാനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ നടന്നത്. തിരുപ്പട്ടം സ്വീകരിച്ചവരില്‍ രൂപതയില്‍ നിന്നുള്ളവരും സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.
ചരിത്രം രൂപപ്പെടുന്നത് ഭൂതകാലത്താൽ മാത്രമല്ല, ഇന്നത്തെ ആളുകൾ ക്രിസ്തുവിനോട് പ്രതികരിക്കുന്നതിലൂടെയാണെന്നും പ്രത്യേകിച്ച് പൗരോഹിത്യം പോലുള്ള ദൈവവിളികൾക്കു പ്രത്യുത്തരം നല്‍കുമ്പോള്‍ അത് സംഭവിക്കുകയാണെന്നും ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ പറഞ്ഞു. ഇന്ന് സഭ അതിന്റെ ചില മക്കളെ നിയമിക്കുക മാത്രമല്ല ചെയ്യുന്നത്. 'എന്നെ അനുഗമിക്കുക' എന്ന ചരിത്രത്തെ മാറ്റിമറിക്കുന്ന വാക്ക് കര്‍ത്താവ് ഉച്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷമയോടെയും, അടുപ്പത്തോടെയും, വാത്സല്യത്തോടെയും വൈദികരോടൊപ്പം സഞ്ചരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
ആരും വൈദികനായി ജനിക്കുന്നില്ല, ഇന്ന് വൈദിക ജീവിതം ആരംഭിക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. വളരാനും, സ്വന്തം സേവനരീതി കണ്ടെത്താനും അവർക്ക് ഇടം നൽകുക.
ചുറ്റുമുള്ള വൈദികരുടെ ജീവിതത്തിലേക്ക് നോക്കാനും കർദ്ദിനാൾ കോബോ പുതിയ പുരോഹിതന്മാരോട് ആഹ്വാനം ചെയ്തു. 3.4 ദശലക്ഷം വിശ്വാസികളാണ് മാഡ്രിഡ് അതിരൂപതയിലുള്ളത്.