13-കാരിയെ തട്ടിക്കൊണ്ടുപോയ കേസ് : പാക്ക് കോടതി പുനഃപരിശോധിക്കും. യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയ പ്രമേയമാണ് പുനഃപരിശോധനയ്ക്ക് നയിച്ചത്

 
pak court


ഇസ്ലാമാബാദ്:  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ബാലവിവാഹത്തിനും ഇരയായ മരിയ ഷഹബാസ് എന്ന 13 വയസുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയുടെ കേസില്‍, പാക്കിസ്ഥാന്‍ ഫെഡറല്‍ ഭരണഘടനാ കോടതി  വിവാദപരമായ മുന്‍ വിധി പുനഃപരിശോധിക്കും. 

2026 മാര്‍ച്ചില്‍  കോടതി പുറപ്പെടുവിച്ച വിധിയാണ് ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായത്. മരിയയ്ക്ക് 13 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും, കാണുമ്പോള്‍ പ്രായം കൂടുതല്‍ തോന്നിക്കുമെന്ന നിരീക്ഷണവുമായി  തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ കൂടെ തുടരാന്‍  കോടതി ഉത്തരവിടുകയായിരുന്നു. 

മരിയ ഷഹബാസ് ഉള്‍പ്പെടെയുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കേസുകളില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയ പ്രമേയമാണ്  ഇപ്പോള്‍ കേസ് പുനഃപരിശോധിക്കുന്നതിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ജൂലൈ 9-നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് മരിയ ഷഹബാസിന്റെ കേസ് മുന്‍നിര്‍ത്തി പ്രമേയം പാസാക്കിയത്. പാക്കിസ്ഥാന്റെ മനുഷ്യാവകാശ നിലവാരത്തെ അവരുടെ ജിഎസ്പി പ്ലസ് വ്യാപാര പദവിയുമായി ബന്ധിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ജിഎസ്പി പ്ലസ്  കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന്റെ 66 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവുണ്ട്. ബാലസംരക്ഷണ-മനുഷ്യാവകാശ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുകയാണെങ്കില്‍, ഈ വലിയ സാമ്പത്തിക ആനുകൂല്യം പൂര്‍ണമായും റദ്ദാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ഉപരോധ ഭീഷണിയും രാജ്യത്തിനകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളും കണക്കിലെടുത്ത്,  പ്രമേയം പാസാക്കി ഒരാഴ്ചയ്ക്കകം ഫെഡറല്‍ ഭരണഘടനാ കോടതി തങ്ങളുടെ നിലപാട് മാറ്റി. മാര്‍ച്ച് മാസത്തിലെ വിധി പുനഃപരിശോധിക്കാന്‍ തയാറാണെന്ന് ജൂലൈ 16-നാണ് പാക്ക് കോടതി പ്രഖ്യാപിച്ചത്. എഡിഎഫ് ഇന്റര്‍നാഷണല്‍ എന്ന  സന്നദ്ധസംഘടനയുടെ  പിന്തുണയോടെ മരിയയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന നിയമസംഘം ജൂലൈ 24 വെള്ളിയാഴ്ച നടക്കുന്ന ആദ്യ പുനഃപരിശോധനാ ഹിയറിംഗില്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കും. കോടതി  അനീതി തിരുത്തുമെന്നും മകളെ തങ്ങളോടൊപ്പം വിട്ടയ്ക്കുമെന്നുമുള്ള പ്രതീക്ഷയുടെ നടുവിലും തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ വീട്ടില്‍ തുടരുന്ന മരിയയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കള്‍ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു.

Tags

Share this story

From Around the Web