ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു. പ്രഭാത പ്രാർത്ഥന

ദിവ്യകാരുണ്യ നാഥനായ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും അർപ്പിച്ചു കൊണ്ട് ജീവനും ഞങ്ങളുടെ സർവ്വസ്വവും ഞങ്ങളർപ്പിക്കുന്നു. അമർത്യതയുടെ ഔഷധമായ അങ്ങയെ നാവിൽ സ്വീകരിക്കാൻ കുഞ്ഞുനാളിൽ കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. പക്ഷേ അതൊരിക്കലും ദിവ്യകാരുണ്യ സ്നേഹത്തിന്റെ അർത്ഥവും ആഴവും തിരിച്ചറിയാതെയായിരുന്നു.
മുതിർന്നവർ ചെയ്യുന്നത് അനുകരിക്കാനുള്ള വെറുമൊരു കൗതുകം. എന്നാൽ ആദ്യമായി നാവിലലിഞ്ഞു ചേർന്ന തിരുവോസ്തിയിലൂടെ അങ്ങ് ഞങ്ങളുടെ ജീവിതത്തിലെ അവർണനീയമായ സന്തോഷാനുഭവമാണെന്ന് ഞങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി. എന്നിട്ടും പലപ്പോഴും അത്രമേൽ സ്നേഹത്തോടെ അങ്ങയെ ഉൾക്കൊള്ളാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല.
പലവിചാരങ്ങളാലും അശ്രദ്ധയാലും ഞങ്ങളുടെ ബലിയർപ്പണം പൂർണമാകാതെ പോയപ്പോൾ ദിവ്യകാരുണ്യമായി ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പരിശുദ്ധ സ്നേഹത്തിനും എപ്പോഴൊക്കെയോ മങ്ങലേറ്റിരുന്നു.
ചിലപ്പോഴൊക്കെ ഒരു തവണ ദിവ്യകാരുണ്യം സ്വീകരിക്കാൻ മടിച്ചാൽ വീണ്ടും കുമ്പസാരത്തിലൂടെ അത് ഏറ്റു പറഞ്ഞിട്ടല്ലേ സ്വീകരിക്കാൻ കഴിയൂ എന്നോർത്തു മാത്രം അത്ര താല്പര്യമില്ലാതെ അങ്ങയെ സ്വീകരിച്ച അവസരങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
നാഥാ... സ്വർഗത്തിലേക്ക് ദിവ്യവിരുന്നിനു ക്ഷണിക്കപ്പെട്ട ആത്മാവിന്റെ അത്രമേലാഴത്തിലുള്ള ആനന്ദത്തോടെ അങ്ങയുടെ ദിവ്യബലിയിൽ പങ്കുചേരാൻ ഞങ്ങളെ എന്നും ഒരുക്കമുള്ളവരാക്കേണമേ.
പിരിയാൻ കഴിയാത്ത സ്നേഹമായും അകലാൻ കഴിയാത്ത ബന്ധമായും തിരുവോസ്തിയിൽ അങ്ങയെ കാണാനും. അങ്ങിൽ അലിഞ്ഞു ചേരാനും കാത്തിരിക്കുന്ന ഭക്തിയുടെ കൂദാശയെ ഉൾക്കൊണ്ട് ജീവൻ പ്രാപിക്കാനും. ക്രിസ്തുവിൽ ഏകശരീരമായി തീരാനും ഞങ്ങളെ എന്നും യോഗ്യരാക്കുകയും ചെയ്യണമേ...
കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ തിരുഹൃദയമേ... എൻ്റെ മേൽ കൃപയായിരിക്കണമേ... ആമേൻ