അതുകൊണ്ട് ഞാന്‍ എന്റെ ആട്ടിന്‍പറ്റത്തെ രക്ഷിക്കും. മേലില്‍ അവ ആര്‍ക്കും ഇരയാവുകയില്ല. പ്രഭാത പ്രാർത്ഥന
കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പുലരിയിൽ അങ്ങേക്ക് ഒരായിരം നന്ദി പറയുന്നു...
ചിലപ്പോഴെങ്കിലും ഞങ്ങളുടെ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മറന്നു പോകുന്നതാണ് എന്ന ഭാവത്തോടെ ഞങ്ങൾ അവഗണിച്ചു കളഞ്ഞ ഞങ്ങളിലെ ചില നല്ല ശീലങ്ങളെ വീണ്ടും തിരികെ നേടിയെടുക്കാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ പ്രഭാതത്തിൽ അങ്ങയുടെ അരികിൽ ഞങ്ങളണഞ്ഞിരിക്കുന്നത്. കുഞ്ഞുനാൾ മുതൽ ശീലിച്ചതും.
ഈശോയ്ക്കു നൽകാൻ അത്രയേറെ സ്നേഹത്തോടെ എന്നു ചൊല്ലിപ്പറഞ്ഞു ചെയ്തു വന്നിരുന്നതുമായ ഞങ്ങളുടെ ചെറിയ ആശയടക്കങ്ങളുടെ പുണ്യവരത്തെ. യാത്രയിലുടനീളവും, വിശ്രമത്തിന്റെ ഇത്തിരി നേരങ്ങളിലും, രാവേറെ വൈകി കിടക്കയെ സമീപിച്ചാലും നിദ്ര പുൽകും വരെയും ഞങ്ങളുടെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ജപമാല പ്രാർത്ഥനയെ.
ഒരിക്കൽ സൗഹൃദങ്ങളോടൊപ്പം ചേർന്നു പകുത്തെടുത്ത് ഒരിത്തിരി വാശിയോടെയും അതിലേറെ ആകാംഷയോടെയും വായിച്ചു ഗ്രഹിക്കാൻ തീരുമാനിച്ച അങ്ങയുടെ തിരുവചന സത്യത്തോടുള്ള ഞങ്ങളുടെ തീവ്രമായ ആഗ്രഹത്തെ. ഈ പുണ്യങ്ങൾ ഞങ്ങൾക്കു നൽകിയ ദൈവവരപ്രസാദത്തെ ഇന്നിന്റെ ജീവിതരീതിയിൽ മനഃപൂർവ്വമോ അല്ലാതെയോ ഞങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞു.
ഈശോയേ... മാറുന്ന സുഖ സൗകര്യങ്ങൾക്കിടയിലെ മായാക്കാഴ്ച്ചകളിലും. സന്തോഷങ്ങളിലും ഭ്രമിക്കാതെ നിത്യമായ ആനന്ദം പകർന്നു തരുന്ന അങ്ങയുടെ ഹൃദയത്തിലെ ഇത്തിരിയിടത്തേക്ക് ഞങ്ങളുടെ ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കാനുള്ള സുകൃതവഴികൾ ഞങ്ങളേയും അഭ്യസിപ്പിക്കേണമേ.
അപ്പോൾ നിദ്രയിൽ പോലും ഞങ്ങൾ ഉണർവ്വുള്ളവരാവുകയും. ഞങ്ങളുടെ ഹൃദയവും അങ്ങേ തിരുഹൃദയത്തിന് എന്നും അനുരൂപമായി തീരുകയും ചെയ്യും...
സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ... ആമേൻ