മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ ഹൃദയഭാവത്തിലും. പ്രഭാത പ്രാർത്ഥന

 
Jesus

പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ... ദൈവസാനിധ്യ സ്മരണയാൽ നിരന്തരം ഞങ്ങളുടെ ജീവിതങ്ങൾ അനുഗ്രഹിക്കപ്പെടാനുള്ള കൃപയ്ക്കായി യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു.

ജീവിതത്തിൽ പലപ്പോഴും തോളോടു തോൾ ചേർന്നു നടക്കുന്നവർ തന്നെയാണ് ബാഹ്യമായ ഒരു സ്നേഹചുംബനത്തിലൂടെ ഞങ്ങളെ ഒറ്റിക്കൊടുക്കാൻ തക്കം പാർത്തിരിക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നിട്ടും.

മാധുര്യമേറിയ വാക്കുറപ്പിക്കലിലൂടെ കൂടെ നിൽക്കുന്നു എന്നു ഭാവിക്കുന്ന പലരുടെയും വാക്കുകളും പ്രവർത്തികളും തമ്മിൽ ആവശ്യനേരങ്ങളിൽ പൊരുത്തപ്പെടാറില്ല എന്നു തിരിച്ചറിഞ്ഞിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലമോ. വ്യക്തികളോടുള്ള ഇഴയടുപ്പം കൊണ്ടോ നിസ്സഹായരായി ചിലപ്പോഴൊക്കെ ചില ബന്ധങ്ങളെ ഞങ്ങൾ ജീവിതത്തിൽ നിലനിർത്തി പോരാറുണ്ട്.

ഞങ്ങളുടെ ഈശോയേ. പരസ്പര സ്നേഹബന്ധങ്ങളെ കളങ്കപ്പെടുത്തുന്ന അശുദ്ധമായ എല്ലാവിധ ബാഹ്യപ്രേരണകളിൽ നിന്നും തിന്മയുടെ അതിപ്രസരങ്ങളിൽ നിന്നും ഞങ്ങളുടെ ഹൃദയത്തെ കാത്തു സൂക്ഷിക്കണമേ.

ഞങ്ങൾക്കുണ്ടാകുന്ന വീഴ്ച്ചകളെയും കുറവുകളെയുമോർത്ത് ദൈവതിരുമുൻപിൽ കണ്ണുനീരോടെ പ്രാർത്ഥിക്കാനും. ആന്തരിക ഹൃദയവിശുദ്ധിയോടെ അവിടുത്തെ മുൻപിൽ കുറ്റമറ്റ ദൈവമക്കളായി പ്രശോഭിക്കാനുള്ള കൃപാവരമേകി നിരന്തരം ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ... അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web