ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. പ്രഭാത പ്രാർത്ഥന
ശാന്തശീലനും വിനീതഹൃദയനുമായ ഞങ്ങളുടെ നല്ല ദൈവമേ...
അനന്തശക്തിയോടും പ്രതാപത്തോടും കൂടെ സ്വർഗസാമ്രാജ്യത്തിൽ വാണരുളുന്ന അങ്ങയെ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു.കരുണയും സ്നേഹവുമാണ് ജീവിതത്തിൽ ഞങ്ങളെ ഒരനുഗ്രഹമാക്കി മാറ്റുന്നത് എന്ന വിശ്വാസബോധ്യമുണ്ടായിട്ടും സഹോദരങ്ങളോടു പോലും പൊറുക്കാനോ മറക്കാനോ സാധിക്കാത്ത വിധത്തിലുള്ള ഹൃദയവിചാരങ്ങളാണ് ഇന്നും ഞങ്ങളെ ഭരിക്കുന്നത്.
ഞങ്ങളവർക്കെതിരെ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു വാക്കു കൊണ്ടു പോലും അവരെ നോവിച്ചിട്ടുമില്ല. എന്നിട്ടും എന്റെ മരണം വരെ മറക്കാനാവാത്ത മുറിവാണ് അവരെനിക്കു നൽകിയത് എന്നു പരസ്പരം കാണുമ്പോഴും കേൾക്കുമ്പോഴുമെല്ലാം മനസ്സിലുരുവിട്ടു കൊണ്ടിരിക്കുമ്പോൾ ഉണങ്ങി തുടങ്ങിയ വിദ്വേഷത്തിന്റെ വേരുകളിലാണ് ഞങ്ങൾ വെള്ളം പകർന്നു കൊടുക്കുന്നത് എന്ന സത്യം പലപ്പോഴും തിരിച്ചറിയുന്നേയില്ല.
ഞങ്ങളുടെ നല്ല ഈശോയേ... അനന്ത കാരുണ്യമേ. മുറിവേറ്റ ഞങ്ങളുടെ ആത്മശരീരങ്ങളിൽ ക്ഷമയുടെ വിത്തു പാകാൻ അങ്ങേക്ക് മനസാകണേ. ഇന്ന് ഞങ്ങൾക്കു മുൻപിൽ നൽകപ്പെട്ടിരിക്കുന്ന അവസരങ്ങളും പ്രേരണകളും ഇനിയുമൊരിക്കൽ കൂടി ലഭിക്കില്ലെന്ന തിരിച്ചറിവോടെ.
നിത്യരക്ഷയുടെ സ്വീകര്യമായ ഈ സമയത്തിൽ തന്നെ ക്ഷമയോടെയും. പരസ്പര യോജിപ്പോടെയും വർത്തിക്കുവാൻ അനുഗ്രഹമേകണമേ.അപ്പോൾ ഭൂമിയിൽ സന്മനസുള്ളവരെ തേടിയെത്തുന്ന സന്തോഷത്തിന്റെ സദ്വാർത്ത ശ്രവിക്കുവാനുള്ള സ്വർഗ്ഗഭാഗ്യം ഞങ്ങൾക്കും സ്വന്തമാവുക തന്നെ ചെയ്യും... വാഗ്ദാനത്തിന്റെ പേടകമായ പരിശുദ്ധ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ