എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. പ്രഭാത പ്രാർത്ഥന

ഞങ്ങളോടുള്ള അഗാധമായ കരുണായാലും സ്നേഹത്താലും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന സ്നേഹനാഥാ... ഞങ്ങളങ്ങയെ സ്നേഹിക്കുകയും.
സ്വർഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പമായ അങ്ങയെ ഞങ്ങൾ ആരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുകയും ചെയ്യുന്നു. ജീവിതത്തിൽ പലപ്പോഴും ഞങ്ങളെ അത്രത്തോളം സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്നവകാശപ്പെടുന്നവർക്കു പോലും ഞങ്ങളോടൊപ്പം ചെലവഴിക്കാനുള്ള സമയവും സൗകര്യവും ലഭിക്കാറില്ല.
എന്നാൽ അവിടുത്തെ ചിന്തകളിൽ വരാനുള്ള മേന്മകളൊന്നും ഞങ്ങളിൽ അവകാശപ്പെടാനില്ലാതിരുന്നിട്ടും. അവിടുത്തെ സ്നേഹത്തോടു പ്രതിസ്നേഹം കാണിക്കാൻ ഞങ്ങൾ ഒരിക്കലും തയ്യാറാവാതിരുന്നിട്ടും ഒരു ചെറുകാറ്റിൽ പോലും പറക്കുന്നതും.
ഞങ്ങളുടെ നാവിലെ ചെറുനനവിനുള്ളിൽ അലിയുന്നതുമായ ഒരു ഗോതമ്പപ്പത്തിൽ ഞങ്ങളോടുള്ള തന്റെ മുഴുവൻ സ്നേഹവും കരുതലും നിറച്ചു വച്ചു കൊണ്ട് ലോകാവസാനം വരെ ഞങ്ങളോടു കൂടെയായിരിക്കാൻ കൊതിച്ച് നിത്യവും ദിവ്യസക്രാരിയിൽ അങ്ങു ഞങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവല്ലോ.
ഓ ദിവ്യകാരുണ്യനാഥാ... ഞങ്ങളെ സ്നേഹിക്കണമേ... ഞങ്ങളെ രക്ഷിക്കണമേ... ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും അങ്ങയെ കൂടുതൽ അറിയാനും. അങ്ങയുടെ സാനിധ്യം അനുഭവിക്കാനും ഞങ്ങൾക്കിടയാക്കണമേ.
ഞങ്ങളിലെ പ്രകാശമായും. പ്രത്യാശയായും. ഞങ്ങളെ നിലനിർത്തുന്ന ശക്തിയായും. എല്ലാറ്റിലുമുപരി ഞങ്ങളുടെ ഹൃദയത്തിലെ അമൂല്യമായ ആനന്ദമായും അങ്ങു ഞങ്ങളോടൊത്തു നിത്യവും വസിക്കുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ഹൃദയം നിറഞ്ഞർപ്പിക്കുന്ന ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ