മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്‌ക്കുന്നതുപോലെയും ജനതകളുടെ മുന്‍പില്‍ നീതിയും സ്‌തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യത്തിൽ വാഴും ഞങ്ങളുടെ നല്ല ഈശോയേ...
എന്നും എന്നേരവും ഞങ്ങളോടൊപ്പമായിരിക്കാൻ ദിവ്യസക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന സ്നേഹനാഥാ. അനുഗ്രഹീതമായ ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ഞങ്ങൾ ആരാധനയർപ്പിക്കുന്നു.
പ്രാർത്ഥനയിലൂടെ അവിടുത്തോടു നിരന്തരം സമ്പർക്കം പുലർത്തിയിട്ടും. കൂദാശാസ്വീകരണത്തിലൂടെ അവിടുത്തെ സാനിധ്യമറിഞ്ഞനുഭവിച്ചിട്ടും ജീവിതത്തിലെ പ്രയാസങ്ങളിലും മാനസിക സംഘർഷങ്ങളിലും അങ്ങയെ ആശ്രയിക്കാതെ ഒറ്റപ്പെട്ട തുരുത്തുകൾ പോലെ ഞങ്ങൾ നിലകൊള്ളുകയും.
എല്ലാറ്റിനോടും ദേഷ്യവും ശത്രുതയും പുലർത്തുന്ന മനോഭാവത്തോടെ വർത്തിച്ചു കൊണ്ട് ചുറ്റുമുള്ളവരോട് പരുക്കൻ പ്രതികരണങ്ങളോടെ പെരുമാറുന്ന സ്വഭാവവൈ കല്യത്തിന് ഉടമകളായി ഞങ്ങൾ മാറുകയും ചെയ്യുന്നു.
ഈശോയേ... അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ആത്മാവിനെയും ജീവിതത്തെയും തളർത്തിക്കളയാതെ അവിടുത്തെ കൃപാവരങ്ങളാൽ പരിപോഷിപ്പിക്കേണമേ. അവിടുത്തെ പ്രസാദവരങ്ങളുടെ പുണ്യയോഗ്യതയാൽ സൗഖ്യത്തിന്റെ ശാശ്വത സമാധാനം അനുഭവിക്കാനും.
ചുറ്റുമുള്ളവരിൽ അവ അനുഭവവേദ്യമാക്കാനുമുള്ള അനുഗ്രഹമേകി ഞങ്ങളെ അനുദിനം വഴിനടത്തുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ