ഭാര്യയുടെ നിരന്തരമുള്ള ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കി, പോകാൻ നേരം അച്ഛൻ എന്നെ നോക്കിയ ആ നോട്ടം എന്റെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു
 

 
wwww

കഴിഞ്ഞ ദിവസം ഞാൻ എന്റെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കി!! ഭാര്യയുടെ നിരന്തരമുള്ള ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് ഞാൻ അങ്ങനെയൊരു തീരുമാനത്തിൽ എത്തുന്നത്. പ്രായമായതുകൊണ്ട് തന്നെ അച്ഛന് ന്യൂറോ പ്രശ്നങ്ങളും ഓർമക്കുറവും ഉണ്ടായിരുന്നു. അതിന്റെതായ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നത് വീട്ടമ്മയായ എന്റെ ഭാര്യക്കായിരുന്നു.

എങ്ങോട്ടെലുമൊക്കെ ഇറങ്ങി പോവുക, അറിയാതെ മലമൂത്ര വിസർജനം നടത്തുക, മുറ്റത്തൊക്കെ പോയി ചെളിയുമായി വീട്ടിനകത്തു കയറുക, ഫ്രിഡ്ജ് പൈപ്പ് മുതലാവയൊക്കെ തുറന്നിട്ട് പോവുക അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ എന്റെ അച്ഛൻ കാരണം അവൾ നേരിട്ടിരുന്നു.

ഇതിന്റെ പേരിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ കലഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് അച്ഛനെ വൃദ്ധസദനത്തിൽ ആക്കുന്നതിനെ കുറിച്ച് അവൾ എന്നോട് പറയുന്നത്. നമ്മൾ കുട്ടികൾക്ക് ഫീസ് കൊടുക്കുന്നത് പോലെ ഒരു തുക മാസം തോറും നൽകുകയാണെങ്കിൽ അച്ഛനെ അവർ നോക്കിക്കൊള്ളും. അവളുടെ തന്നെ ഒരു സുഹൃത്ത് വഴിയാണ് ആ വൃദ്ധസദനത്തെ കുറിച്ച് അവൾ അറിയുന്നത്.

അച്ഛൻ കാരണം എന്റെ കുടുംബ ജീവിതം തന്നെ തകരാറിലാകും എന്ന അവസ്ഥ ആയിരുന്നതുകൊണ്ട് ഞാനും അതിനെ കുറിച്ച് ചിന്ദിച്ചു. അച്ഛൻ ഇവിടെ നിൽക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വൃദ്ധസദനം തന്നെയാണെന്ന് എനിക്ക് തോന്നി. ഓർമ്മക്കുറവായതുകൊണ്ട് തന്നെ അച്ഛനെ പറഞ്ഞു മനസ്സിലാക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഞാൻ അച്ഛനുമായി വൃദ്ധസദനത്തിലേക്ക് യാത്രയായത്. ഞങ്ങളുടെ സ്ഥലത്തുനിന്നും കുറച്ചു ദൂരെയാണ്. തന്നെ മകൻ ഉപേക്ഷിക്കാൻ കൊണ്ട് പോവുകയാണെന്നത് അറിയാതെ അച്ഛൻ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി യാത്ര ആസ്വദിക്കുകയാണ്.

കുറെ നാളായി അച്ഛൻ ഒരു യാത്ര പോയിട്ട്. ഓർമക്കുറവ് ഉള്ളതുകൊണ്ട് തന്നെ ഇപ്പോഴും വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്നു പതിവ്. അച്ഛൻ റിട്ടയേർഡ് ആകുന്നത് വരെ ഗൾഫിൽ ആയിരുന്നതുകൊണ്ട് അച്ഛനുമായി വലിയ വൈകാരിക ബന്ധമൊന്നും എനിക്കില്ലായിരുന്നു. അച്ഛനെന്ന പദവി അലങ്കരിക്കുന്ന ഒരാൾ അത്രമാത്രം. 'അമ്മ മരിച്ചതോടെയാണ് അച്ഛന് ഓർമ്മയുടെ പ്രശ്നങ്ങൾ തുടങ്ങിയത്. അതോടെ വല്ലപ്പോഴും കൂടി ഉണ്ടായിരുന്ന ചോദ്യവും പറച്ചിലും ഇല്ലാതായി. അതുകൊണ്ടു തന്നെ അച്ഛനുമായി വൃദ്ധസദനത്തിൽ പോകുമ്പോഴും എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല.

അങ്ങനെ ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ വൃദ്ധസദനത്തിൽ എത്തി. നല്ല വൃത്തിയുള്ള അന്തരീക്ഷം. അച്ഛന്റെ പ്രായത്തിലുള്ള നിരവധി പേരെ എനിക്കവിടെ കാണാനായി. ഡോക്യൂമെന്റസ് എല്ലാം ഒപ്പിട്ട് നൽകി അച്ഛനെ ഞാൻ അവിടെ ആക്കി. പോകാൻ നേരം അവിടെയുള്ളവർ ബോധ്യപ്പെടുത്താനായി യാത്ര പറയാൻ ഞാൻ അച്ഛന്റെ മുറിയിൽ പോയി.

സാധാരണ ഗൗരവ ഭാവത്തിൽ കാണാറുള്ള അച്ഛന്റെ മുഖത്ത് എന്തൊക്കയോ മനസ്സിലായ പോലൊരു വിഷാദഭാവം. കുറ്റബോധം കൊണ്ട് എന്റെ തല താഴ്ന്നുപോയി ആ സമയം. അധികനേരം നില്കാതെ തന്നെ ഞാൻ അവിടെനിന്നും ഇറങ്ങി. പോകാൻ നേരം സെക്യൂരിറ്റിക്ക് കൈമടക്കായി ഒരു 500 രൂപയും കൊടുത്തു അച്ഛനെ ശ്രദ്ധിച്ചോളാൻ പറഞ്ഞേൽപ്പിച്ചു.

തിരികെ വീട്ടിലെത്തിയപ്പോൾ വല്ലാത്തൊരു നിശബ്ദത എനിക്ക് അവിടെ അനുഭവപ്പെട്ടു. അച്ചാച്ചൻ പോയ വിഷമത്തിലായിരുന്നു കുട്ടികൾ. ഭാര്യയുടെ സ്ഥിരം അച്ഛനെ കുറിച്ചുള്ള പരാതികളില്ല. എന്തോ അവളും മൗനത്തിലാണ്. പോകാൻ നേരം അച്ഛൻ എന്നെ നോക്കിയ ആ നോട്ടം എന്റെ മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുകയായിരുന്നു അപ്പോഴും.

വിഷമമാണോ കുറ്റബോധമാണോ എന്നറിയില്ല എനിക്ക് എന്തോ പറ്റിയിരിക്കുന്നു. നല്ല ക്ഷീണം തോന്നിയതുകൊണ്ടും വിശപ്പ് തോന്നാത്തതുകൊണ്ടും കുറച്ചു വെള്ളം കുടിച്ചു ഞാൻ കിടന്നു. ഞാൻ ചെയ്തത് തെറ്റായിപ്പോയോ എന്ന കുറ്റബോധം എന്നെ അപ്പോഴും അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഓരോന്ന് ഓർത്തു കിടന്ന് ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

ഇടക്കെപ്പോഴോ എന്റെ ഫോൺ തുടരെ റിങ് ചെയുന്നത് കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നത്. യാത്രയുടെ ക്ഷീണത്തിൽ നല്ല ഉറക്കത്തിലായിരുന്നു ഞാൻ. പരിചയമില്ലാത്തൊരു നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു അത്. ഫോൺ എടുക്കുമ്പോൾ പോലും ഞാൻ പാതി മയക്കത്തിലായിരുന്നു. അങ്ങേത്തലക്കൽ ഞാൻ അച്ഛനെ ആക്കിയ വൃദ്ധസദനത്തിലെ സെക്യൂരിറ്റി ആണ്.

"സാർ സാറിന്റെ അച്ഛൻ മരിച്ചുപോയി, സാർ എത്രയും പെട്ടെന്ന് ഇങ്ങോട്ടൊന്ന് വരണം". ഇത്രയുമായിരുന്നു അയാൾ പറഞ്ഞത്. എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി. ചുറ്റും എല്ലാം കീഴ്മേൽ മറിയുന്ന പോലെ. എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മേശയിൽ തട്ടി വീണ എന്നെ ഭാര്യ പിടിച്ചെഴുനേൽപ്പിച്ചു കുറച്ചു വെള്ളം തന്നപ്പോഴാണ് എനിക്ക് സ്വബോധം വീണ്ടെടുക്കാനായത്.

ഞാൻ ഉടൻ തന്നെ ഡ്രസ്സ് എടുത്തിട്ട് വൃദ്ധസദനത്തിലോട്ട് പുറപ്പെടാൻ ഒരുങ്ങി. എനോട്ടാണെന്ന് അവൾ പലയാവർത്തി ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. കുറ്റാകൂരിരുട്ടിലൂടെ ഞാൻ കാറുമായി യാത്രയായി. സങ്കടം കൊണ്ട് ഒന്ന് പൊട്ടിക്കരയണമെന്ന് എനിക്കുണ്ട് പക്ഷെ ഒരിറ്റു കണ്ണീരു പുറത്തേക്ക് വരുന്നില്ല. എന്താണ് അച്ഛന് പറ്റിയത്.

ഓർമക്കുറവ് ഉണ്ടായിരുന്നെങ്കിലും നല്ല ആരോഗ്യവാനായിരുന്നു അച്ഛൻ. അങ്ങനെ പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ മറന്നു പോയിരുന്ന പല ഓർമകളും എന്റെ മുന്നിലേക്ക് ഓരോന്നായി തെളിഞ്ഞുവന്നു. എന്റെ ചെറുപ്പത്തിലേ ഞങ്ങൾ യാത്ര പോയതും, അച്ഛൻ എനിക്ക് ഊഞ്ഞാലാട്ടി തന്നതും, സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും, സ്കൂളിൽ കൊണ്ടു പോയി വിട്ടിരുന്നതും, അമ്മ അടിക്കാൻ ഓടിക്കുമ്പോൾ എന്നെ രക്ഷിച്ചിരുന്നതും അങ്ങനെ എല്ലാം തീയേറ്ററിൽ സിനിമ കാണുന്ന ക്ലാരിറ്റിയിൽ എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു.

അതേ അച്ഛൻ എനിക്ക് അമ്മയേക്കാൾ പ്രിയപ്പെട്ടവൻ ആയിരുന്നു!!

എന്നെ പഠിപ്പിക്കാനാണ് അച്ഛൻ മനസ്സില്ലാമനസ്സോടെ ഗൾഫിലേക്ക് പോകുന്നത്. അങ്ങനെയെപ്പോഴോ ഞങ്ങൾ തമ്മിൽ പതിയെ പതിയെ അകന്നു. എല്ലാ ബാധ്യതകളും തീർത്തു അച്ഛൻ തിരികെ നാട്ടിലെത്തുമ്പോൾ പുതിയ കൂട്ടുകെട്ടുകളൊക്കെയായി ഞാൻ പൂർണമായും അച്ഛനിൽ നിന്നും അകന്നിരുന്നു. വീട്ടിൽ ഉണ്ടെങ്കിൽ പോലും ഗൗരവക്കാരനായ അച്ഛന്റെ മുന്നിൽ പെടാതെയിരിക്കാനാണ് ഞാൻ പലപ്പോഴും ശ്രമിച്ചിരുന്നത്. ഈ ചിന്തകൾക്കിടയിൽ എപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി. ഒരുവിധത്തിലാണ് വണ്ടി ഓടിച്ചു ഞാൻ വൃദ്ധസദനത്തിന്റെ ഗേറ്റിന് മുന്നിലെത്തിയത്.

ഗേറ്റിനു മുന്നിൽ എന്റെ വണ്ടി കണ്ട് സെക്യൂരിറ്റി എന്റെ അടുത്തേക്ക് ചിരിച്ചുകൊണ്ട് ഓടി വന്നു. “എന്ത് പറ്റി സാറെ അതിരാവിലെ തന്നെ? അച്ഛനെ മിസ്സ്‌ ചെയ്തു അല്ലേ?” അയാൾ ചോദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ വല്ലതും പറയുന്നതിന് മുന്നേ തന്നെ അയാൾ തുടർന്നു.. “പലരും ഇതുപോലെ അച്ഛനമ്മമാരെ കൊണ്ടാക്കിയിട്ട് പിറ്റേന്ന് രാവിലെ സാറിനെ പോലെ ഓടി വരാറുണ്ട്.” ഇത്രയും പറഞ്ഞ് അയാളെന്നെ ഹാളിലേക്ക് കൂട്ടികൊണ്ട് പോയി.

അവിടെ അതാ എന്റെ അച്ഛൻ അവിടത്തെ അന്ദേവാസികൾക്കൊപ്പം ഇരുന്ന് ചായ കുടിക്കുന്നു. ഞാൻ ഓടി അച്ഛന്റെ അടുക്കൽ ചെന്നു. ഒരു കുഴപ്പവുമില്ല. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒന്ന് കെട്ടിപിടിച്ച് കരയണമെന്നുണ്ടായിരുന്നു എനിക്ക്, പക്ഷേ കഴിഞ്ഞില്ല..

എനിക്ക് സന്തോഷം കൊണ്ട് കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല, അതേസമയം തന്നെ ആ സെക്യൂരിറ്റിട്ടിയോട് നല്ല ദേഷ്യവും തോന്നി.. ഞാൻ അയാളോട് ദേഷ്യത്തോടെ ചോദിച്ചു “നിങ്ങളല്ലേ എന്നെ രാവിലെ വിളിച്ചത്?” “ഇല്ല സാറേ ഞാൻ വിളിച്ചില്ല, വിളിക്കാൻ സാർ എനിക്ക് നമ്പർ ഒന്നും തന്നിലായിരുന്നല്ലോ?” അയാൾ പറഞ്ഞു..

അതും കൂടെ കേട്ടതോടെ എനിക്ക് നല്ല ദേഷ്യം വന്നു.. ഞാൻ ഉടൻ തന്നെ ഫോൺ എടുത്ത് വന്ന കോളുകൾ നോക്കി.. ഇല്ല കോളുകൾ ഒന്നുംതന്നെ വന്നിട്ടില്ല.. എന്താണ് സംഭവിച്ചതെന്നറിയാതെ ആ ഷോക്കിൽ കുറച്ച് നേരം ഞാൻ അവിടെ ഇരുന്നു.. ഞാൻ സ്വപ്നം കണ്ടതാണോ? അതോ എനിക്ക് തോന്നിയതാണോ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..

എന്തായാലും അപ്പോഴേക്കും ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു. ഇവിടെ നിന്നും യാത്ര തിരിക്കുമ്പോൾ എന്റെയൊപ്പം എന്റെ അച്ഛനുമുണ്ടാകും

Tags

Share this story

From Around the Web