നല്ല മൂല്യങ്ങൾ സമൂഹത്തിന് കൊടുക്കാൻ ദൈവത്തിന്റെ പ്രത്യേകവിളി ലഭിച്ചവരാണ് നടീനടന്മാർ എന്ന ബോധ്യം വേണം, ധാർമികമൂല്യങ്ങളിൽ അടിയുറച്ച സിനിമകൾ ഇന്നിന്റെ ആവശ്യം

എനിക്ക് പതിനഞ്ചു വയസു പ്രായമുള്ള കാലത്ത് ഒരു ദിവസം തമിഴുനാട് സ്വദേശിനിയായ ഒരു കൈനോട്ടക്കാരിസ്ത്രീ എന്റെ വീട്ടിലെത്തി. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഞാനും പതിമൂന്നുകാരനായ അനിയനും കൂടി അപ്പോൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാനും അനിയനും കൂടി വളരെ കൗതുകപൂർവ്വം അവരുടെ സംസാരവും ഇടപെടലും നിരീക്ഷിച്ചുകൊണ്ടിരുന്നു. പരീക്ഷാക്കാലമായതിനാൽ വിജയിക്കുമോയെന്നറിയാൻ അവരെക്കൊണ്ട് കൈനോക്കിക്കാനും ഞങ്ങൾ ശ്രമിച്ചു. പക്ഷേ ഇതുകണ്ട ചാച്ചൻ ഞങ്ങളെ ശാസിച്ചു.
ഉടനെ ആ സ്ത്രീ ചാച്ചനോട് കൈനീട്ടാൻ അഭ്യർഥിക്കുകയും ചാച്ചന്റെ ഭാവി പ്രവചിക്കാമെന്ന് പറയുകയും ചെയ്തു. അത് ഇഷ്ടപ്പെടാത്ത ചാച്ചൻ ‘നീയോ എന്റെ കൈയോ’ എന്ന് വളരെ രൂക്ഷഭാവത്തിൽ പ്രതികരിച്ചു. വിദ്യാർഥികളായിരുന്ന എനിക്കും അനിയനും ചാച്ചന്റെ ഈ പ്രതികരണത്തിൽ ധാർമികതയുടെ സ്വരമാണ് ശ്രവിക്കാൻ സാധിച്ചത്. ഒരു നാടോടീസ്ത്രീ തന്റെ കൈയിൽ സ്പർശിക്കുന്നതുപോലും അചിന്തനീയമായി കരുതിയിരുന്ന ചാച്ചൻ ഞങ്ങളെ പഠിപ്പിച്ചത് ധാർമ്മികതയുടെ പാഠമായിരുന്നു.
ഉല്പത്തിപുസ്തകം 39 ാം അധ്യായത്തിൽ ധാർമികതയുടെ വലിയ സത്യം പഠിപ്പിക്കുന്ന ഒരു പ്രമേയമുണ്ട്. അടിമയായി വില്ക്കപ്പെട്ട പൂർവപിതാവായ ജോസഫ് ഈജിപ്തിലെത്തിയപ്പോൾ ഫറവോയുടെ ഉദ്യോഗസ്ഥനും കാവൽപടയുടെ നായകനുമായ പൊത്തിഫർ അവനെ വിലയ്ക്കുവാങ്ങി. പൊത്തിഫറിന് ജോസഫിനെ വലിയ ഇഷ്ടമായതിനാൽ തന്റെ വീടിന്റെ മേൽനോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും അവൻ ജോസഫിനെ ഏല്പിച്ചു. വടിവൊത്ത ശരീരമുള്ളവനും സുന്ദരനുമായ ജോസഫിൽ പൊത്തിഫറിന്റെ ഭാര്യക്ക് അഭിലാഷം തോന്നി.
തന്നോടുകൂടെ ശയിക്കാൻ അവൾ പലതവണ ജോസഫിനോട് ആവശ്യപ്പെട്ടുവെങ്കിലും അവൻ വഴങ്ങിയില്ല. ജോസഫ് പറഞ്ഞത് ഇപ്രകാരമായിരുന്നു: ഞാനുള്ളതുകൊണ്ട് വീട്ടിലുള്ള ഒന്നിനെക്കുറിച്ചും യജമാനൻ ശ്രദ്ധിക്കാറില്ല. എല്ലാം അവൻ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. എന്നെക്കാൾ വലിയവനായി ആരും ഈ ഭവനത്തിൽ ഇല്ല. എന്നാൽ എന്റെ മേൽനോട്ടത്തിൽ നിന്ന് നിങ്ങളെ മാറ്റിനിർത്തിയിരിക്കുകയാണ്. കാരണം നിങ്ങൾ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഇത്ര നീചമായി പ്രവർത്തിച്ച് ദൈവത്തിനെതിരെ എനിക്ക് പാപം ചെയ്യാൻ സാധിക്കുകയില്ല.
എല്ലാദിവസവും തുടർച്ചയായി അവൾ തന്നോടുകൂടി ശയിക്കാൻ ജോസഫിനോട് ആവശ്യപ്പെട്ടുവെങ്കിലും അവളുടെ സമീപത്ത് ഇരിക്കാൻ പോലും ജോസഫ് തയ്യാറായില്ല. ഇത് ഇഷ്ടപ്പെടാതെ വന്നതുകൊണ്ടാണ് ഒരുനാൾ അവൾ ജോസഫിന്റെ മേലങ്കിയിൽ കടന്നുപിടിച്ചത്. മേലങ്കി അവളുടെ കൈയിൽ കൊടുത്തിട്ട് അവൻ വേഗം വീട്ടിൽനിന്ന് പുറത്തുപോയി. ഈ സാഹചര്യം മുതലാക്കി,. നീ കൂട്ടിക്കൊണ്ടുവന്ന ഹെബ്രായ വേലക്കാരൻ എന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് അവൾ ഭർത്താവിനോട് പരാതി പറഞ്ഞു.
ഇതിൽ രോഷാകുലനായ പൊത്തിഫർ അവനെ കാരാഗൃഹത്തിലാക്കുന്നു. ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന വലിയൊരു സത്യമുണ്ട്. ഒരു അടിമബാലനുണ്ടായിരുന്ന ധാർമികബോധം പോലും കൊട്ടാരത്തിൽ ജീവിച്ച യജമാനത്തിക്ക് ഇല്ലാതെപോയി! ഇന്ന് നമ്മുടെ സംസ്കാരത്തിൽ എല്ലാവിഭാഗം ആളുകളെയും പ്രത്യേകിച്ച് കുട്ടികളെയും യുവജനങ്ങളെയും സിനിമകൾ ഏറെ സ്വാധീനിക്കുന്നുണ്ട്.
ആസ്വാദകരെ ആകർഷിക്കുന്നതിനായി അവതരിപ്പിക്കുന്ന സിനിമയിലെ പലരംഗങ്ങളിലും അശ്ലീലവും അധാർമ്മികതകളും ഉണ്ട് എന്ന കാര്യം വാസ്തവമാണ്. അതിനെക്കാൾ ഉപരിയായി നടീനടന്മാരുടെ വ്യക്തിപരമായ ജീവിതം നേരായവഴിക്കല്ല പോകുന്നത് എന്ന് വ്യക്തമായസൂചന ലഭിക്കത്തക്കവിധത്തിലാണ് അവർ തന്നെ പൊതുസമൂഹത്തോടു നടത്തിയ വെളിപെടുത്തലുകളും അധികാരികൾക്ക് നല്കിയ പരാതികളും വ്യക്തമാക്കുന്നത്.
ആസ്വാദകരെ നന്മയിലേക്ക് നയിക്കുന്നവിധത്തിലുള്ള കഥകളായിരിക്കണം സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടേണ്ടത്. അതിലുപരി നല്ലരംഗങ്ങൾ ചിത്രീകരിക്കുന്ന, അവതരിപ്പിക്കുന്ന നടീനടന്മാർ തങ്ങളുടെ സ്വകാര്യജീവിതത്തിലും ധാർമികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരായിരിക്കണം. സിനിമയിൽ അഭിനയിക്കുന്നവരെ എല്ലാവർക്കും പൊതുവെ ഇഷ്ടമാണ്.അതുകൊണ്ടുതന്നെ അവർക്ക് വലിയ സ്വാധീനം ആസ്വാദകരിൽ ചെലുത്താൻ സാധിക്കും.
നല്ല മൂല്യങ്ങൾ സമൂഹത്തിന് കൊടുക്കാൻ ദൈവത്തിന്റെ പ്രത്യേകവിളി ലഭിച്ചവരാണ് നടീനടന്മാർ എന്ന ചിന്തയോടെ വിശുദ്ധമായ ജീവിതം നയിക്കാനും വിശുദ്ധമായ കാര്യങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കാനും ഏവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ