ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ? കേരളം ലഹരി ഉപയോഗക്കാരുടെ സ്വന്തം നാടായി മാറും. അപായ സൂചനകൾ ധാരാളമുണ്ട്. പേടിക്കുക
 

 
www

അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെ കുറിച്ചും അമിത മദ്യാസക്തിയെ കുറിച്ചും ബോധവൽക്കരണ പൂരങ്ങൾ നടത്തുന്നത്. വേണമെങ്കിൽ ഒരു സ്റ്റഡി ക്‌ളാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, കൂട്ടയോട്ടം നടത്തും, പ്രതിജ്ഞ എടുക്കും. ഇതൊക്കെ വേണം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങരുത്.

ലഹരി പദാർത്ഥങ്ങളുടെ അപകടങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ല ലഹരി വ്യാപനം ഇത്ര മേൽ വർദ്ധിക്കുന്നത് .അറിവ് കൊണ്ടുള്ള ചെറുത്തു നില്പിനെ ദുർബലപ്പെടുത്തും വിധത്തിലുള്ള പ്രലോഭനങ്ങളും പ്രചരണങ്ങളുമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഇടക്കൊക്കെ ഉപയോഗിക്കാമെന്നും ഇത് പുതു കാലഘട്ടത്തിലെ നോർമൽ ശീലങ്ങളാണെന്നുമുള്ള ചിന്തകൾ കൗമാര യുവത്വങ്ങൾക്കിടയിൽ

പടർത്തി കൊണ്ടിരിക്കുന്നുണ്ട് .

ചങ്ങാതിയുടെ ജന്മദിന പാർട്ടിയുടെ തിമിർപ്പുകൾക്ക് ഇടയിൽ ഊർജ്ജം പകരാനായി ആരെങ്കിലും ലഹരി പൊടി വച്ച് നീട്ടിയാൽ ഒന്ന് പരീക്ഷിച്ചേക്കാമെന്ന വിചാരമുള്ളവരോട് കൈ പൊക്കാൻ ഹൈ സ്‌കൂൾ വിദ്യാർത്ഥികളുടെ പങ്കെടുത്ത ഒരു ക്‌ളാസിൽ ആവശ്യപ്പെട്ടു. കൈ പൊക്കാൻ കുട്ടികളുണ്ടായി.

പാർട്ടിയിലല്ലേ, രസമല്ലേ, ഒരിക്കലല്ലേയെന്നൊക്കെയായിരുന്നു വിശദീകരണം. ഇത്തരമൊരു കാഴ്ചപ്പാടിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വെബ്‌സീരീസുകളും ചില സിനിമകളുമൊക്കെ ഇത്തരം അപകടകരമായ സന്ദേശങ്ങൾ നൽകുന്നുമുണ്ട് .കൂട്ടായ്മകളിലെ

ഉല്ലാസത്തിനായുള്ള ലഹരി പദാർത്ഥ പ്രയോഗത്തിലെ ആപൽ സാധ്യത തിരിച്ചറിയുന്ന സമപ്രായക്കാരുടെ ഇടപെടലുകളിലൂടെ മാത്രമേ പാർട്ടി സംസ്കാരത്തിൽ വിന്യസിക്കപ്പെടുന്ന ലഹരി ശീലത്തെ നേരിടാൻ പറ്റൂ. കൗമാര യുവത്വങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലേ ആ പ്രായക്കാരുടെ മനസ്സിലേക്ക് എത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകൂ. നേരത്തെയുള്ള തിരിച്ചറിയലും പിന്തിരിപ്പിക്കലുമൊക്കെ സമ പ്രായക്കാരിലൂടെ നടപ്പിലാക്കാൻ സാധിച്ചേക്കും.ലഹരി പദാർത്ഥങ്ങളിലേക്ക്‌ വീഴിക്കുന്ന സമ പ്രായക്കാരുടെ സമ്മർദ്ദത്തെ ലഹരി മുക്തിയെന്ന ഗുണപരമായ ദിശയിൽ ഉപയോഗിക്കാനുള്ള ശ്രമം. സ്വാധീനമുള്ള യുവജന സംഘടനകൾ ഉണ്ടായിട്ട് പോലും അതിനായുള്ള പ്രവർത്തനം അവരുടെ ഇടയിൽ പോലും വേണ്ട വിധത്തിൽ ഉണ്ടാവുന്നില്ല.

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനങ്ങൾ ബോധവൽക്കരണങ്ങളിലും ,ലഭ്യത കുറയ്ക്കുവാനുള്ള റെയ്‌ഡുകളിലും,

ഡി അഡിക്ഷനിലും കേന്ദ്രികരിച്ചാണ് നടക്കുന്നത്. ഇതെത്ര കേട്ടിട്ടുള്ളതാണെന്ന മട്ടിലാണ്

പതിവ് ശൈലിയിലുള്ള ബോധവൽക്കരണങ്ങളോടുള്ള പ്രതികരണം.ഓർമ്മയിൽ അപായ സൂചനയുടെ റെഡ് സിഗ്നലായി

നില നിൽക്കാനുള്ള സ്വാധീനം ബോധവൽക്കരണങ്ങൾക്കുണ്ടോയെന്ന് വിശകലനം ചെയ്യേണ്ടതുന്നുണ്ട് .പുതു സങ്കേതങ്ങൾ തേടേണ്ടി വരും. പഴയ മട്ടിൽ പോയിട്ട് കാര്യമില്ല.

എൻ ഡി പി എസ് നിയമങ്ങളുടെ പഴുത് ഉപയോഗിച്ച് പിടിക്കപ്പെടുന്നവരിൽ പലരും തലയൂരുകയും വീണ്ടും കച്ചവടത്തിന് ഇറങ്ങുകയും ചെയ്യുന്നുവെന്നാണ് ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സങ്കടം.

സാഹസികങ്ങളായ പിടുത്തങ്ങൾക്കു ഇത്തരം ആന്റി ക്ലൈമാക്സുകൾ ഉണ്ടെന്ന്‌ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും .അവിടെയും തിരുത്തലുകൾ വേണ്ടി വരും.

ലഹരി പദാർത്ഥ വിമുക്തിക്കായി നടത്തപ്പെടുന്ന കേന്ദ്രങ്ങൾക്ക് ശാസ്ത്രീയമായ ഓഡിറ്റ് വേണം.

അവിടത്തെ ചികിത്സകൾക്ക് പ്രോട്ടോക്കോളും വേണം. ഇതിനൊക്കെയുള്ള കേന്ദ്രീകൃത സംവിധാനമില്ല. കേരളത്തിൽ അഡിക്ഷൻ ചികിത്സക്കും, ഡീഅഡിക്ഷൻ കേന്ദ്രങ്ങളുടെ ശാസ്ത്രീയ മേൽനോട്ടത്തിനുമായി ഒരു മികച്ച സെന്റർ ഉണ്ടാകണം.മൂന്നോ നാലോ ആഴ്ചകൾ പാർപ്പിച്ച ശേഷം പുറത്തു വരുന്നവരിൽ വീണ്ടും ലഹരി ഉപയോഗത്തിലേക്ക് പോകാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ഈ പുനർ പതനം എന്ത് കൊണ്ടെന്ന് പരിശോധിച്ച്

പഴുതുകൾ അടക്കുന്നതും(Relapse prevention)ചികിത്സയുടെ ഭാഗമാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ പലയിടത്തുമില്ല .അടിമപ്പെട്ടയാൾ ഒരു വർഷമെങ്കിലും ഫോളോ അപ്പിൽ

തുടരണം .നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിനിക്കൽ ഓഡിറ്റിന് വിധേയമാക്കണം. പോരായ്മകൾ പരിഹരിക്കണം.

വൈദ്യശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും, സാമൂഹിക ശാസ്ത്രത്തിന്റെയും തത്വങ്ങൾ സമന്വയിപ്പിച്ചു ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനങ്ങൾ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ ഭരണ സംവിധാനങ്ങളുമായുള്ള കൂട്ടായ്മകളിലൂടെ വാർഡുകളിലേക്ക് പോലും ഇടപെടലുകൾ എത്തേണ്ടതുണ്ട്.

ഒരു ഓളം പോലെയോ വഴിപാട് പോലെയോ ഈ സങ്കീർണ്ണമായ തിന്മയെ നേരിടാൻ കഴിയില്ല. അതിന് സുസ്ഥിരമായ പ്രവർത്തനം വേണം. ഫല പ്രാപ്തിയെ കുറിച്ച് നിശ്ചിത കാലയളവിൽ പരിശോധന വേണം. ലഭിക്കുന്ന ഉൾക്കാഴ്ചകൾക്ക് അനുസരിച്ചു പരിഷ്‌ക്കരിക്കണം. ഇല്ലെങ്കിൽ കേരളം ലഹരി ഉപയോഗക്കാരുടെ സ്വന്തം നാടായി മാറും. അപായ സൂചനകൾ ധാരാളമുണ്ട്. പേടിക്കുക.

(ഡോ. സി. ജെ .ജോൺ)

Tags

Share this story

From Around the Web